മുംബൈ: അന്തരിച്ച മാർക്‌സിസ്റ്റ് ചിന്തകനും സാംസ്‌കാരിക വിമർശകനും കവിയുമായ ഇ.ഐ.എസ് തിലകന് (83) വിട നൽകി മുംബൈ മലയാളികൾ. അരനൂറ്റാണ്ടായി മുംബൈയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമടഞ്ഞത്. ഭാണ്ഡുപ്പിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ജനനം തൃശൂരിലെ പെരിങ്ങാട്ടുകരയിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദീപ്ത, സ്‌നിഗ്ദ, സീമ, സർഗ.

ഡെക്കൊറ എന്ന ഇടതുപക്ഷ സാംസ്‌കാരിക മുന്നേറ്റത്തിന്റെ പ്രധാന പ്രവർത്തകനായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റയിൽ കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. വിശാല കേരളം, സംഘഗാനം, നഗരകവിത എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. പ്രവാസി എഴുത്തുകാരുടെ കവിതാ സമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ശവനിലം എന്ന കവിതാ സമാഹാരവും, ഇ.ഐ.എസ് തിലകന്റെ കവിതകൾ എന്നീ പുസ്തവും പുറത്തിറക്കിയിട്ടുണ്ട്.

വി.ടി. ഗോപാലകൃഷ്ണൻ സാഹിത്യവേദി പുരസ്‌ക്കാരം, അബുദാബി കൾച്ചറൽ സെന്റർ പുരസകാരം, മുളുണ്ട് കേരളസമാജം കെ.എം.മാത്യു പുരസ്‌കാരം, ജനശക്തി ഡോംബിവ്‌ലി പുരസ്‌ക്കാരം ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.