- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വകഭേദം പടരുന്നത് അതിവേഗം; കൂടുതൽ പടരുന്നയിടങ്ങളിൽ 50 കഴിഞ്ഞവർക്ക് ധൃതിപ്പെട്ട് രണ്ടാം വാക്സിൻ; ബ്രിട്ടണിൽ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായേക്കില്ല; കോവിഡ് ഭീതി തുടരുമ്പോൾ

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം ഇന്ന് ബ്രിട്ടനിൽ ഭീതിയുടെ കരിനിഴൽ പരത്തുകയാണ്. കോവിഡിനെതിരെ ഇതുവരെ കൈവരിച്ച നേട്ടങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയേക്കാവുന്ന രീതിയിലാണ് ഈ ഇനം വൈറാസ് ബ്രിട്ടനിൽ പടർന്നു പിടിക്കുന്നത്. ഇതോടെ, ഈ ഇനം വ്യാപകമായ ഇടങ്ങളിൽ 50 കഴിഞ്ഞവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ നേരത്തേ നൽകുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം 10 മില്ല്യൺ ആളുകൾക്കാണ് ഇത്തരത്തിൽ വാക്സിന്റെ രണ്ടാം ഡോസ് നിർദ്ദിഷ്ട സമയത്തിനും മുൻപ് ലഭിക്കുക.
ബ്രിട്ടനിൽ ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ, അതിൽ ചികിത്സതേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 100 ഇരട്ടിവരെയാണ് രോഗവ്യാപനം കൂടിയിട്ടുള്ളത് എന്നത് തികച്ചും ആശങ്കാജനകമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രോഗവ്യാപനം ഏറ്റവും കടുത്ത രീതിയിൽ ആയിട്ടുള്ള സ്ഥലങ്ങളിൽ 17 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്ന കാര്യവുമ്പരിഗണനയിലുണ്ടെന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ വക്താവ് അറിയിച്ചു.
ഇത്തരത്തിൽ അതിവേഗം രോഗവ്യാപനം നടക്കുന്ന ഇടങ്ങളിൽ രോഗപരിശോധനാ സംവിധാനവും വിപുലമാക്കും. അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചാലും ഇത്തരം ഇടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗണുകൾ നിലനിൽക്കാനുള്ള സാധ്യത സർക്കാർ തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജൂൺ 21 ന് പ്രഖ്യാപിക്കാനിരിക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കൽ നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഇത്തരത്തിൽ ലോക്ക്ഡൗൺ നീക്കം ചെയ്യുന്നത് നീട്ടിയേക്കാം എന്ന ചില ശാസ്ത്രജ്ഞന്മാരുടെ പോസ്റ്റുകൾ ബോറിസ് ജോൺസന്റെ മുൻ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ ഇനത്തിന്റെ സാന്നിദ്ധ്യം ഒരാഴ്‌ച്ചകൊണ്ട് ഇരട്ടിയായതാണ് ഇപ്പോൾ ബ്രിട്ടനേ ഏറെ ആശങ്കയിലാഴ്‌ത്തുന്നത്. 520 പേരിലായിരുന്നു കഴിഞ്ഞയാഴ്‌ച്ച ഇത് ദൃശ്യമായതെങ്കിൽ നിലവിൽ 1,313 കേസുകളാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, നിലവിലുള്ള വാക്സിനുകൾ ഈ പുതിയ ഇനത്തെ ചെറുക്കുന്നതിൽ ഫലപ്രദമല്ല എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നതുമാത്രമാണ് ഏക ആശ്വാസം. മരണ നിരക്കും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കുറയ്ക്കാൻ ഈ വാക്സിൻ സഹായിക്കുന്നുണ്ട് എന്നുതന്നെയാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളത്.
നേരത്തേ നിശ്ചയിച്ചതുപ്രകാരം ജൂൺ 21-ന് ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിച്ചാൽ പോലും, ഇന്ത്യൻ വകഭേദം അതിവേഗം വ്യാപിക്കുന്ന ഭാഗങ്ങളീൽ പ്രാദേശിക ലോക്ക്ഡൗനുകൾ നിലവിൽ വന്നേക്കുമെന്നാണ് ബോറിസ് ജോൺസൺ നൽകിയ സൂചന. രോഗവ്യാപനം കൈവിട്ടുപോകാതിരിക്കാൻ ഇത് അത്യാവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. എന്നാൽ, പ്രാദേശിക ലോക്ക്ഡൗണുകൾ നടപ്പാക്കുന്നതിനു മുൻപായി, ഇത്തരം ഭാഗങ്ങളിൽ വാക്സിൻ പദ്ധതി ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇത് പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കുവാൻ സഹായിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്.
നിലവിൽ ഇത്തരത്തിലുള്ള ആറ് അഥോറിറ്റി ഏരിയകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. ഇതിൽ ബോൾട്ടൺ, ബെഡ്ഫോർഡ്, സെഫ്റ്റോൺ ആൻഡ് ബ്ലാക്ക്‌ബേൺ, ഡാർവെൻ എന്നീ നാല് ഏരിയകളിൽ ഇന്ത്യൻ വകഭേദം അതികഠിനമായി തന്നെ വ്യാപിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി നോക്കുകയാണെങ്കിൽ രോഗവ്യാപനതോതിൽ ഇപ്പോഴും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. എന്നാൽ, ഇത്തരം ചില ഭാഗങ്ങളിലെ വ്യാപനം കാര്യക്ഷമമായി തടഞ്ഞില്ലെങ്കിൽ അത് രാജ്യവ്യാപകമായേക്കാം എന്ന ആശങ്കയും ഉണ്ട്.

