തിരുവനന്തപുരം: അന്തരിച്ച കേരള പൊലീസ് ഫുട്‌ബോൾ ടീം സ്ഥാപക മാനേജർ അബ്ദുൽ കരിമിന്റെ (78) കബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടത്തി. ക്രൈം ബ്രാഞ്ചിൽ നിന്നു ഡിവൈഎസ്‌പിയായി വിരമിച്ച അദ്ദേഹം നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗർ ഹൗസ് നമ്പർ 10ൽ ആയിരുന്നു താമസം. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം.

പൊലീസിൽ ഫുട്‌ബോൾ ടീം കെട്ടിപ്പടുക്കുന്നതിലും രണ്ടു ഫെഡറേഷൻ കപ്പ് ജയമുൾപ്പെടെ ടീമിനെ രാജ്യത്തെ ഒന്നാംനിര ടീമായി വളർത്തുന്നതിലും നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു അബ്ദുൽ കരിം. കന്റോൺമെന്റ് സിഐ ആയിരിക്കെ 1984ൽ പൊലീസിൽ ഫുട്‌ബോൾ ടീം രൂപീകരണത്തിന്റെ ചുമതലക്കാരനായി. കൗമാര താരങ്ങളായിരുന്ന സി.വി.പാപ്പച്ചൻ, പി.പി.തോബിയാസ് തുടങ്ങിയവരെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വന്ന് പൊലീസ് ടീമിന്റെ ഭാഗമാക്കി വളർത്തിയ അബ്ദുൽ കരീം കളിക്കാർക്കെല്ലാം മാർഗദർശിയായിരുന്നു. 1991 വരെ ടീം മാനേജരായി തുടർന്നു.

ഭാര്യ: പരേതയായ ഹസീമ ബീവി. ഹൈദരാബാദിൽ ബാങ്ക് മാനേജരായിരുന്ന രണ്ടാമത്തെ മകൻ അജു കരിം കഴിഞ്ഞ വർഷം കോവിഡ് ബാധയെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ മരിച്ചിരുന്നു. മറ്റു മക്കൾ: ബിനു കരീം (പ്രോഗ്രാം മാനേജർ, ക്വസ്റ്റ് ഗ്ലോബൽ, ടെക്‌നോപാർക്ക്), ഷിനു ആരിഫ് (ഷാർപ് ഇലക്ട്രോണിക്‌സ്, ദുബായ്), മരുമക്കൾ: സുബി ജലീൽ, ഡോ.അർമാന (ഹൈദരാബാദ്), ആരിഫ് ഖാദർ (ബിസിനസ്, ദുബായ്).