- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാഹചര്യം ഇനിയും മോശമായേക്കാം; മിക്ക സംസ്ഥാനങ്ങളിലും പരിശോധന ഇപ്പോഴും അപര്യാപ്തം: പ്രതിദിന കേസ് കുറയുന്നതിൽ കാര്യമില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്ത് കോവിഡ് ഏറ്റവും തീവ്രമായി പടർന്നിരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. പ്രതിദിന കോവിഡ് കണക്കുകൾ നാലു ലക്ഷവും കടന്നണ് ഓരോ ദിവസവും ഉയർന്നു വന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിൽ ആശ്വാസം കണ്ടെത്തുകയാണ് ഇന്ത്യ. എന്നാൽ ഇത്തരത്തിൽ പ്രതിദിന കേസ് കുറയുന്നതിൽ കാര്യമില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. മിക്ക സംസ്ഥാനങ്ങളിലും പരിശോധന ഇപ്പോഴും അപര്യാപ്തമാണെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. രോഗം അതിവേഗം പടരുന്ന ഗ്രാമങ്ങളിലെ പരിശോധനയുടെ അഭാവം മൂലം കണക്കുകൾ വിശ്വസനീയമല്ലെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
കുറച്ചു ദിവസങ്ങളായി എണ്ണത്തിൽ കുറവുണ്ടെങ്കിലും മഹാമാരിയുടെ തീവ്രത പിന്നിട്ടതായി പറയാനാവില്ലെന്നു ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. പുതിയ വൈറസ് വകഭേദമായ ബി.1.617 ഇന്ത്യയിലും വിദേശത്തും കൂടുതലായി പിടിമുറുക്കുന്നെന്നും മുന്നറിയിപ്പുണ്ട്. 'രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും രോഗത്തിന്റെ തീവ്രത അനുഭവിച്ചിട്ടില്ല, അവിടങ്ങളിൽ കേസ് ഉയരുകയാണ്' ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനെ ഉദ്ധരിച്ച് ദ് ഹിന്ദു പറയുന്നു.
'സാഹചര്യം ഇനിയും മോശമായേക്കാം എന്നതിന്റെ സൂചനയാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്ക്. മിക്ക സംസ്ഥാനങ്ങളിലും പരിശോധന ഇപ്പോഴും അപര്യാപ്തമാണ്. ഉയർന്ന പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്, മതിയായ പരിശോധനയില്ല എന്നതാണ്. കേസുകളുടെ എണ്ണം കുറയുന്നു എന്നതുകൊണ്ട് പ്രത്യേകിച്ച് അർഥമില്ല. എത്രമാത്രം പരിശോധന നടത്തി, പോസിറ്റിവിറ്റി നിരക്ക് എത്ര എന്നിവയാണു കണക്കാക്കേണ്ടത്' സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ 2,81,386 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4,106 പേർ മരിച്ചു. ഏപ്രിൽ 21ന് ശേഷം ആദ്യമായാണു കേസുകൾ മൂന്നു ലക്ഷത്തിൽ താഴെയാകുന്നത്. ഇതുവരെ മൊത്തം 2,74,390 മരണങ്ങളുണ്ടായി. മോർച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ നിറയുകയാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്ത കാരണം ആശുപത്രികളിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കാത്ത അവസ്ഥ മിക്കയിടത്തും കാണാം.

