കൊച്ചി: അന്തരിച്ച ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധൻ കലൂർ വാര്യത്ത് പുതിയ വീട്ടിൽ പി.ഗംഗാധരന്റെ (88) സംസ്‌കാരം നടത്തി. സംസ്ഥാനത്തെ കാൻസർ ചികിത്സ കാര്യക്ഷമമാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചു കാൻസർ രജിസ്ട്രി തയാറാക്കാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ സ്‌കോളർഷിപ്പോടെ അമേരിക്കയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ നിന്നു ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. മുംബൈ ടാറ്റ മെമോറിയൽ ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ബയോസ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കാൻസർ രജിസ്റ്റ്രി ഉപദേശകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഈ രംഗത്ത് ലോകശ്രദ്ധ നേടിയ 60 ശാസ്ത്ര പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

എറണാകുളം നെടുംങ്കയിൽ കുടുംബാംഗം രാജലക്ഷ്മിയാണു ഭാര്യ. മക്കൾ: ചന്ദ്രലേഖ (എസ്‌ബിഐ), ലളിത (എൽഐസി), ഗിരിജ (എസ്‌ബിഐ) മരുമക്കൾ: സജി സി.നായർ (ഡിജിഎം എസ്‌ബിഐ), സുനിൽദത്ത് (ചാർട്ടേഡ് അക്കൗണ്ടന്റ്), ഡോ.ജി.രാജീവ് (അസോ.പ്രഫസർ, എംഡി കോളജ്, പഴഞ്ഞി).