ഇംഗ്ലണ്ടിലെ 90 ശതമാനം ലോക്കൽ കൗൺസിലുകളിലും രോഗവ്യാപനം വർദ്ധിക്കുകയാൺ'്. അതിനിടയിലും ആശ്വാസത്തിന്റെ ഒരു വെള്ളിവെളിച്ചമായി മറ്റൊരു റിപ്പോർട്ട് എത്തുന്നു. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ഹോട്ട്സ്പോട്ടുകളായ ബോൾട്ടൺ, ബ്ലാക്ക്‌ബേൺ, ബെഡ്ഫോർഡ് എന്നിവ ഉൾപ്പടെ ഏകദേശം ഒരു ഡസനോളം പ്രദേശങ്ങളിൽ രോഗവ്യാപനത്തിൽ കാര്യമായ ഇടിവുണ്ടാകുന്നു എന്നതാണത്.

ആരോഗ്യ വകുപ്പിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനയുടെതോത് കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു എന്നാണ്. അതുപോലെ സിംപ്ടം ട്രാകിങ് സ്റ്റഡിയുടെ റിപ്പോർട്ടിൽ പറയുന്നത് കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് ഈ ആഴ്‌ച്ച രോഗികളുടേ എണ്ണം മൂന്നിൽ ഒന്നായി മാത്രമെ വർദ്ധിച്ചിട്ടുള്ളു എന്നാണ്. അതിനു മുൻപ് ഓരോ ആഴ്‌ച്ചകളിലും എണ്ണം ഇരട്ടിക്കുമായിരുന്നു.

പല ഭാഗങ്ങളിലും രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞുവെങ്കിലും, രാജ്യവ്യാപകമായി രോഗവ്യാപനതോത് വർദ്ധിക്കുകതന്നെയാണ്. ഫെബ്രുവരിക്ക് ശേഷം ഇന്നലെ ഇതാദ്യമായി 11,000 ൽ അധികം പേർക്ക് ഒരൊറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, വാക്സിൻ പദ്ധതിയുടെ വേഗത വർദ്ധിപ്പിച്ച് ജൂൺ അവസാനത്തിനു മുൻപായി പരമാവധി പേർക്ക് വാക്സിൻ നൽകുവാനുള്ള ശ്രമവും ആരംഭിച്ചു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണിത്.

ഇപ്പോൾ, 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 30.5 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞപ്പോൾ 42 മില്ല്യൺ പേർക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. രോഗവ്യാപനതോതിന്റെ വർദ്ധനവ് മന്ദഗതിയിലാവുകയും, ഇന്ത്യൻ വകഭേദം ഏകദേശം കെട്ടടങ്ങുന്നു എന്നതിന്റെ സൂചനകൾ നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രണ്ടാഴ്‌ച്ച മുൻപേ ആക്കുമെന്നുള്ള ചില സൂചനകൾ പുറത്തുവരുന്നുണ്ട്.

ലോക്ക്ഡൗൺ ഇനിയും വൈകിപ്പിക്കുന്നത് ആത്മവിശ്വാസക്കുറവു മൂലമാണെന്ന വിവിധ സർക്കാർ ഏജൻസികളുടെയും, സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെയും ഉപദേശപ്രകാരം ജൂലായ് 5 ന് ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രിയുടേ ഓഫീസിൽ നിന്നും ചില സൂചനകൾ ലഭിച്ചു.

മാത്രമല്ല, വാക്സിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നേരത്തേ കരുതിയിരുന്നതിലും വളരെ നല്ല ഫലമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതും ലോക്ക്ഡൗൺ പിൻവലിക്കൽ നേരത്തേ ആക്കുന്നതിനു കാരണമായിട്ടുണ്ട്.