സതാംപ്ടൻ: ബ്രിട്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ അഞ്ചാം ദിവസം ന്യൂസീലൻഡിനെതിരെ നാലു വിക്കറ്റുകളാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. റോസ് ടെയ്‌ലർ, ബി.ജെ. വാട്‌ലിങ്, കോളിൻ ഡെ ഗ്രാൻഡ്‌ഹോം, കൈൽ ജാമീസൻ എന്നിവരെ പുറത്താക്കിയ ഷമയെ കയ്യടികളോടെയാണ് ആരാധകർ നെഞ്ചേറ്റിയത്.

തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ഗ്രൗണ്ടിൽ ആവേശം തീർത്ത ഷമി ചൊവ്വാഴ്ച വാർത്തകളിൽ നിറയുന്നത് മറ്റൊരു കാര്യംകൊണ്ടുകൂടിയാണ്. മത്സരത്തിനിടെ അരയിൽ ടവൽ കെട്ടി ഗ്രൗണ്ടിൽനിൽക്കുന്ന ഷമിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.

തുടർച്ചയായി പെയ്യുന്ന മഴ കാരണം സതാംപ്ടനിൽ ഇപ്പോൾ തണുപ്പാണ്. ഇതിനിടെയാണ് ഷമിക്ക് ടവൽ കിട്ടുന്നത്. താരം അത് അരയിൽ കെട്ടി. ഗ്രൗണ്ടിലിറങ്ങി ഒന്നും സംഭവിക്കാത്തതുപോലെ നിൽക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങൾ ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി.