സ്ലാമിക നിയമപ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരാക്കാം. എന്നാൽ ഈ നിയമത്തിന് ബദൽ നിയമവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് ഇനി സ്ത്രീകൾക്ക് അവരുടെ ഇഷ്ടം പോലെ എത്രവേണമെങ്കിലും വിവാഹം കഴിക്കാം. സ്ത്രീകൾക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാൻ അനുമതി നൽകി നിയമം പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഇതടക്കം വിവാഹ സങ്കൽപ്പങ്ങളിൽ വൻ പൊളിച്ചെഴുത്താണ് നിയമം വഴി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

എന്തായാലും ഇത് ദക്ഷിണാഫ്രിക്കയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ യാഥാസ്ഥിതികരേയും ചില മതക്കാരേയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ് ആദ്യം എതിർപ്പുമായി രംഗത്ത് എത്തിയത്. ആഫ്രിക്കൻ സംസ്‌ക്കാരത്തെ തന്നെ ഇത് നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരം കുടുംബത്തിൽ പിറക്കുന്ന കുട്ടികളുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

ആഫ്രിക്കയിലെ പ്രതിപക്ഷ പാർട്ടിയായ ആഫ്രിക്കൻ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് കെന്നത്ത് മിഷോയും ഇതിനെതിരെ രംഗത്തെത്തി. ഈ നിയമം നടപ്പിലായാൽ അത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം നിയമത്തെ അനുകൂലിച്ചും സ്ത്രീകൾക്കും തുല്യ നീതി നൽകണമെന്ന് വാദിച്ച് പുരോഗമന വാദികളും രംഗത്തെത്തിയിട്ടുണ്ട്. സിംബാവേയിലും മറ്റും പോളി ആൻഡ്രി നിലവിലുണ്ടെന്നും ഒന്നിലധികം പുരുഷന്മാരെ വിവാഹം ചെയ്ത് അവിടെ സ്ത്രീകൾ സുഖമായി ജീവിക്കുന്നുണ്ടെന്നും പ്രൊഫസർ കോളിസ് മച്ചോക് അഭിപ്രായപ്പെട്ടു.