ബ്രിട്ടണിൽ വർഷങ്ങൾ നീണ്ട ദുരിതത്തിന് ശേഷം ആ കെട്ടകാലം അവസാനിക്കാൻ പോകുന്നു. നമ്മളും ഭാഗ്യവാന്മാരായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആ പഴയ ജീവിത കാലത്തിലേക്ക് തിരികെ പോകാൻ ഇനി ഒരു മാസം പോലും ഇല്ല. മാസ്‌ക് പോലും വയ്ക്കാതെ 19 മുതൽ എല്ലാവർക്കും പുറത്തിറങ്ങാൻ സാധിക്കും. നൈറ്റ് ക്ലബ്ബുകൾ വരെ തുറക്കാൻ സർക്കാർ തീരുമാനം ആയിട്ടുണ്ട്. മാസ്‌ക് അടക്കം രാജ്യത്ത് ഏർപ്പെടുത്തിയ ഒട്ടുമിക്ക കൊറോണ വൈറസ് നിയന്ത്രണങ്ങളും ജൂലൈ 19ഓടെ അവസാനിക്കും.

സാധാരണ ജീവിത്തതിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോവിഡ് വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വയ്ക്കുന്ന മാസ്‌കുകളുടെ ഉപയോഗവും നിർത്തിവയ്ക്കാനാകുമെന്നാണ് ബോറിസ് ജോൺസണിന്റെ കണക്ക് കൂട്ടൽ. കൂടാതെ സാമൂഹിക അകലം പാലിക്കൽ നിയമവും എടുത്തു മാറ്റും. ഒരു മീറ്റർ അകലം പാലിക്കുക, 30 പേർ മാത്രമേ ഒത്തു കൂടാൻ പാടുള്ളു, തുടങ്ങിയ നിയമങ്ങളും ജൂലൈ 19 മുതൽ അവസാനിക്കും. പുതയ റിപ്പോർട്ട് അനുസരിച്ച് സർക്കാർ വൻ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി ഉത്സവങ്ങൾ പോലുള്ള മാസ് ഇവന്റുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ പ്രവേശനം നേടുന്നതിന് കോവിഡ് പാസ്പോർട്ട് നിർബന്ധമായിരിക്കും.

കൂടാതെ ജുലൈ 19 മുതൽ നിശാക്ലബ്ബുകൾ തുറക്കാനും കഴിഞ്ഞ രാത്രി തീരുമാനമായി. ക്ലബ്ബുകളുടെ പ്രവേശന കവാടത്തിൽ പോലും ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാതെ തന്നെ പ്രവേശിപ്പിക്കാനാവുമെന്നാണ് ഉത്തരവ്. ഇതടക്കം പുതിയ സ്വാതന്ത്ര്യങ്ങളുടെ പട്ടിക അടുത്തയാഴ്ച പ്രധാനമന്ത്രി പ്രസിദ്ധീകരിക്കും. അണുബാധാ നിരക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായാണ് ഈ പ്രൊപ്പോസൽ സൂചിപ്പിക്കുന്നത്.

അതേസമയം കോവിഡ് കേസുകൾ രാജ്യത്ത് ഇനിയും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാലും അമിത ആത്മവിശ്വാസത്തിലാണ് സർക്കാർ. ഇന്നലെ പുതുതായി 26,068 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 263 ആയി. കഴിഞ്ഞ ആഴ്ചത്തേക്കാളും 6.4 ശതമാനം വർദ്ദനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഒരു മാസത്തെ കണക്ക് എടുത്ത് നോക്കായിൽ വൻ കുറവുമാണിത്. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട മരണത്തിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം കോവിഡ് വന്നതോടെ നടപ്പാക്കിയ ഒരുമീറ്റർ സാമൂഹിക അകലം എടുത്തുമാറ്റാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉത്തരവിട്ടു കഴിഞ്ഞു. മാത്രമല്ല കടകളിലും പൊതു ഗതാഗത സംവിധാനത്തിൽ പോലും മാസ്‌കുകൾ ഇനി ആവശ്യമില്ല എല്ല ആത്മവിശ്വാസവും മന്ത്രിമാർ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ആശുപത്രികളിൽ മാസ്‌ക് നിർബന്ധമായിരിക്കും. മാസ്‌ക് നിയമം എടുത്തു കളഞ്ഞാലും യാത്രികർ പൊതുഗതാഗത സംവിധാനത്തിൽ മാസ്‌ക് വയ്ക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കും. എന്നാൽ ജൂലൈ 19 മുതൽ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്‌കിന്റെ ആവശ്യമേ ഇല്ല. ജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കാത്ത എല്ലാ നിയമങ്ങളും ഉടൻ എടുത്തുകളയുമെന്നും മന്ത്രിമാർ വ്യക്തമാക്കുന്നു. നിശാക്ലബ്ബുകൾക്ക് പോലും യാതൊരു നിയന്ത്രണവുമില്ലാതെ തുറക്കാനും സർക്കാർ തീരുമാനം ആകുക ആയിരുന്നു.