തിരുവനന്തപുരം: 3 വയസ്സുള്ളപ്പോൾ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ടര വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതിയായ പിതാവിന് ജാമ്യമില്ല. തിരുവനന്തപുരം പോക്‌സോ കോടതിയാണ് 40 ദിവസമായി അഴിക്കുള്ളിൽ കഴിയുന്ന പിതാവിന് ജാമ്യം നിഷേധിച്ചത്.

അതേ സമയം മാതാവും പിതാവും തമ്മിൽ കുടുംബക്കോടതിയിൽ നിലവിലുള്ള വിവാഹമോചന , സ്വത്ത് തിര്യെ ലഭിക്കൽ കേസ് ഒത്തുതീർപ്പാക്കാൻ മകളെ ആയുധമാക്കിയുള്ള മാതാവിന്റെ വ്യാജ പരാതിയിലെടുത്ത കേസെന്ന പിതാവിന്റെ വാദം കോടതി തള്ളി. ഇക്കാര്യങ്ങൾ ജാമ്യം പരിഗണനാ വേളയിൽ പരിഗണിക്കാനാവില്ലെന്നും വിചാരണക്ക് ശേഷമുള്ള തെളിവു മൂല്യം വിലയിരുത്തൽ ഘട്ടത്തിലേ പരിഗണിക്കാനാവൂയെന്നും പോക്‌സോ ജഡ്ജി കെ.വി.രജനീഷ് വ്യക്തമാക്കി.

2017 ലാണ് സംഭവം നടന്നതായി ആരോപിച്ച് മാതാവ് 2019 അവസാനം പരാതിപ്പെടുന്നത്. ആ സമയം പിതാവ് മാതാവിനെ വേർപിരിഞ്ഞ് ഒളിവിൽ പോയതിനാൽ 2021 മാർച്ചിൽ നാട്ടിലെത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. മദ്യപനായ പിതാവ് മകൾക്ക് 3 വയസ്സുള്ളപ്പോൾ മകളുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും കൈവിരൽ കൊണ്ട് പ്രകൃതി വിരുദ്ധ പ്രവർത്തി നടത്തിയെന്നുമാണ് കേസ്.

പിതാവ് മാതാവിനെ വേർപ്പെട്ട് പോയ ശേഷം പിതാവ് ചെയ്ത കൃത്യം മകൾ സ്വയം ചെയ്യാൻ തുടങ്ങി. ഒടുവിൽ മകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ മകളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊണ്ടുചെന്നു. ഡോക്ടറുടെ പരിശോധനയിൽ മകൾ ഡോക്ടറോട് പിതാവ് മുമ്പ് ഇതു പോലെ ചെയ്തിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തി. ഡോക്ടർ പൊലീസിൽ വിവരം അറിയിച്ച് കേസ് എടുക്കുകയായിരുന്നു.

മാതാവ് താമസം മാറി മകളോടൊപ്പം സ്വന്തം അമ്മയോടൊത്ത് താമസിച്ച് വരവേയാണ് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയായിരുന്നു.