പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് ഇനി രണ്ടാഴ്‌ച്ചയിൽ താഴെ മാത്രം സമയമുള്ളപ്പോൾ, കഴിഞ്ഞ നാലുമാസത്തിലേ ഏറ്റവും അധികംകോവിഡ് രോഗികൾ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ദിവസമായി മാറി ഇന്നലെ. ഒരാഴ്‌ച്ചകൊണ്ട് ഇതിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ 30-ലെ കണക്കുകൾ പ്രകാരം തന്നെ 406 പേർ ആശുപത്രികളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇത് വരും നാളുകളിൽ എൻ എച്ച് എസിനുമേൽ കടുത്ത സമ്മർദ്ദം ഉണ്ടായേക്കും എന്നതിന്റെ സൂചനയായാണ് ആരോഗ്യ രംഗത്തെ പ്രമുഖർ കാണുന്നത്.

കോവിഡ് മരണനിരക്കും ഏപ്രിൽ അവസാനത്തിനു ശേഷം കുത്തനെ ഉയരുകയാണ് പ്രതിവാരം ശരാശരി 20.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ കാണുന്നത്. ഇന്നലെ 37 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ജനുവരി 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗ്യവ്യാപനതോതും കൂടുകയല്ലാതെ കുറയുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് ഇന്നലെ 49 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇന്നലെ 28,773 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ജൂലായ് 19 ന് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ ഓഗസ്റ്റ് മാസമാകുമ്പോഴേക്കും പ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 1 ലക്ഷം കടക്കുമെന്ന് ഹെൽത്ത് സെക്രട്ടറി സജിദ് ജാവെദ് സമ്മതിക്കുന്നു. രോഗവ്യാപനം ഉയരുന്നതിനു സമമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണനിരക്കും ഉയരും. എന്നാൽ, രോഗം ഗുരുതരമാകാതെ സൂക്ഷിക്കാൻ വലിയൊരു പരിധിവരെ വാക്സിന് കഴിയുമെന്നതിനാൽ വരുന്ന വേനൽക്കാലത്ത് പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം നേരത്തേയുണ്ടായ തരംഗങ്ങളോളം ഭീതിജനകമാകില്ല എന്നൊരു വിശ്വാസം സർക്കാരിനുണ്ട്.

അതേസമയം സ്‌കോട്ടലാൻഡിലെ രോഗവ്യാപനതോത് തുടർച്ചയായ അഞ്ചാം ദിവസവും താഴേക്ക് തന്നെ പോകുന്നത്, ഇംഗ്ലണ്ടിലും രോഗവ്യാപനം നിയന്ത്രിക്കുന്നത് അസാദ്ധ്യമല്ല എന്ന വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 2,363 പുതിയ കേസുകളാണ് സ്‌കോട്ട്ലാൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച ഇത് 4,234 ആയിരുന്നു എന്നതോർക്കണം. ഒരാഴ്‌ച്ചകൊണ്ട് സ്‌കോട്ട്ലാൻഡിലെ പുതിയ രോഗബാധിതരുടേ എണ്ണത്തിൽ 40 ശതമാനത്തിന്റെ ഇടിവ് ഉണ്ടായതിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, വേനലവധിക്ക് ജൂൺ 27 മുതൽ സ്‌കൂളുകൾ അടച്ചതും, രോഗവ്യാപനത്തിന് തീരെ അനുകൂലമല്ലാത്ത ചൂടുള്ള കാലാവസ്ഥ എത്തിയതുമൊക്കെ ഇതിനു കാരണങ്ങളാകാം.

അതേസമയം, ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിച്ചാലും അത്ര ശോഭനമായ ഒരു ഭാവിയല്ല മുന്നിലുള്ളതെന്ന് സർക്കാരും സമ്മതിക്കുന്നു. കോവിഡ് മൂലമുള്ള പ്രതിദിന മരണം100 വരെ ആയി ഉയരാമെന്നാണ് ചില സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങൾ എടുത്തുകളയുന്ന ജൂലായ് 19 ആകുമ്പോഴേക്കും പ്രതിദിനം രോഗബാധിതരാകുന്ന പുതിയ രോഗികളുടെ എണ്ണം 50,000 ന് അടുത്തെത്തുമെന്നും ഓഗസ്റ്റ് ആകുമ്പോഴേക്കും ഇത് 1 ലക്ഷം കടക്കുമെന്നും ആരോഗ്യ സെക്രട്ടറി തന്നെ പറയുന്നു.