പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുകയും കൊല ചെയ്യുകയും ചെയ്ത സംഭവം അതി ക്രൂരവും പൈശാചികവുമായ ഒന്നാണെന്നും വാളയാറിനു സമാനമായ സംഭവങ്ങളാണ് കേരളത്തിലുടനീളം നടക്കുന്നതെന്നും ഇതിനെതിരെ സാമൂഹ്യ മന:സാക്ഷി ഉണർന്നില്ലെങ്കിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ കഴിയാതെ വരുന്നും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന (എ.ഐ.എം.എസ്.എസ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ കമ്മിറ്റി അംഗവുമായ എം.കെ. ഉഷ അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി എടുക്കണമെന്നും കുറ്റകൃത്യങ്ങൾ പെരുകുന്നതിന് ഇടയാക്കുന്ന മദ്യശാലകൾ ഉടനടി അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പിൻബലമുണ്ടെങ്കിൽ എന്ത് നീചപ്രവൃത്തിയും ചെയ്യാമെന്നും ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പുമാണ് ഒന്നിനുപിറകെ മറ്റൊന്നായി പീഡനങ്ങൾ നടത്താൻ കുറ്റവാളികൾക്ക് പ്രേരണ നൽകുന്നതെന്നും ഈ അവസ്ഥ സമൂലം മാറേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

എ.ഐ.എം.എസ്.എസ് -ന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീമതി.എം.കെ. ഉഷ. എ.ഐ.ഡി.എസ്. ഒ.ജില്ലാ സെകട്ടറി നിലീന എം.കെ. മറ്റു നേതാക്കളായ അഞ്ജലി സുരേന്ദ്രൻ, നിളാ മോഹൻ കുമാർ, വിദ്യാ വിജയൻ എന്നിവർ സംസാരിച്ചു.