പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസ് വെടിയേറ്റുമരിച്ചു. ബുധനാഴ്ച രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ മോസെയുടെ ഭാര്യ മാർട്ടിൻ മോസെ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസിഡന്റിനുനേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ ഭരണം താൻ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. വ്യാപകമായ രീതിയിൽ അക്രമങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2018ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ നടന്നുവരയൊണ് പ്രസിഡന്റിന്റെ കൊലപാതകം.

2017-ൽ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഫെബ്രുവരിയിൽ മോസെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.