തിരുവനന്തപുരം: വില്ലേജ് ഓഫിസർമാർക്ക് ഔദ്യോഗിക വാഹനമായി ഇലക്ട്രിക് കാറുകൾ വരുന്നു. നാലോ അഞ്ചോ വില്ലേജ് ഓഫിസുകൾക്കു ഇങ്ങനെ കാർ പങ്കുവച്ച് ഉപയോഗിക്കാമോ എന്നതിനെക്കുറിച്ച് ശുപാർശ സമർപ്പിക്കാൻ ലാൻഡ് റവന്യു കമ്മിഷണർ കലക്ടർമാരോട് ആവശ്യപ്പെട്ടു.

വില്ലേജിന്റെ വിസ്തൃതി, ജനസംഖ്യ, ഭൂമിശാസ്ത്രപരമായ ഘടന എന്നിവ പരിശോധിച്ചാകണം ശുപാർശ. വാഹനം പങ്കുവയ്‌ക്കേണ്ട ഓഫിസുകളുടെ പേര് താലൂക്ക് അടിസ്ഥാനത്തിൽ നൽകണം. ഇപ്രകാരം ജില്ലയിൽ എത്ര വാഹനം വേണമെന്നത് രണ്ട് ദിവസത്തിനകം അറിയിക്കാനാണ് നിർദ്ദേശം. 2011-16ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരുചക്രവാഹനം എന്ന ആശയം ഉയർന്നെങ്കിലും ധനവകുപ്പിന്റെ എതിർപ്പ് മൂലം ഉപേക്ഷിച്ചു.

മന്ത്രി കെ.രാജൻ റവന്യു വകുപ്പിന്റെ ചുമതലയേറ്റ ശേഷം വില്ലേജ് ഓഫിസർമാരുമായി ചർച്ച നടത്തിയപ്പോഴാണ് ഇലക്ട്രിക് സ്‌കൂട്ടറിലേക്കു ആശയം വഴിമാറിയത്. ഏറെ ജോലിഭാരമുള്ള വില്ലേജ് ഓഫിസർമാർ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്നതു കണക്കിലെടുത്താണിത്. നിലവിൽ തുച്ഛമായ തുകയാണ് ഇവരുടെ യാത്രാബത്ത. സ്‌കൂട്ടർ എന്ന ആശയത്തോടു ജീവനക്കാർക്കിടയിൽ എതിർപ്പ് ഉയർന്നതോടെയാണു ചർച്ച കാറിലേക്കു കയറിയത്.