കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു.
പ്രദേശവാസികളായ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് നേരെ ആറ് മാസത്തിലധികമായി നിരന്തരമായി ആക്രമണം തുടങ്ങിയിട്ട്. ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെയും ഉടമസ്ഥരായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ വെറ്റിനറി ലാബ് ഓഫീസർ ഡോ. ഐശ്വര്യരേണു, ജില്ലാ എസ് പി സി എ സെക്രട്ടറി സജീവൻഎന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.

പൊള്ളലേറ്റ കന്നുകാലികൾക്ക് അടിയന്തര ചികിത്സയും ഒരാഴ്ചത്തേക്കുള്ള മരുന്നും നല്കി.കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് സ്ഥലത്ത് എത്തിയ ഊന്നുകൽ പൊലീസിന് അദ്ദേഹം നിർദ്ദേശം നല്കി.മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് മിണ്ടാപ്രാണികൾക്കു നേരെ നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പൊലീസ്, വനം, മൃഗ സംരക്ഷണ വകുപ്പ് പ്രതിനിധികൾ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശം നല്കി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വൈസ്പ്രസിഡന്റ് ജിൻസിയ ബിജു, പഞ്ചായത്തംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ, സൗമ്യശശി, വാർഡ് വികസന സമിതിയംംഗങ്ങളായ പി എം എ കരീം, പി എ ഷാജഹാൻ, തങ്കച്ചൻ പൗൗലോസ്, അസി.എസ് പി സി എ ഇൻസ്‌പെക്ടർ ഇഖ്ബാൽ, ഡോ. മെർലിൻ, ഡോ.രാജേശ്വരി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.