കോഴിക്കോട് : 80:20 കോടതിവിധി നടപ്പിലാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മുസ്ലിം സമുദായത്തോടുള്ള കടുത്ത അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് വിതരണം ചെയ്യാനാണ് നിലവിൽ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. വസ്തുതാപരമായ പല കാര്യങ്ങളും പരിഗണിക്കാതെ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഏകപക്ഷീയമായ തീരുമാനമാണിത്.

പാലോളി കമ്മിറ്റി ശിപാർശകൾ മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെ ന്യൂനപക്ഷങ്ങളെ പൊതുവിൽ അഭിമുഖീരിച്ചിരിക്കുകയാണ് സർക്കാർ. കേവലം സ്‌കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പി.എസ്.സി -യു.പി.എസ്.സി പരിശീലനങ്ങൾക്കുവേണ്ടി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും മദ്‌റസാധ്യാപക ക്ഷേമനിധി സ്ഥാപിക്കുന്നത് സംബന്ധിച്ചുമെല്ലാം പ്രതികൂലമായി ബാധിച്ച കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരു വിധത്തിലും അഭിമുഖീകരിക്കാനും കോടതിയെ വസ്തുതകൾ ധരിപ്പിക്കാനും സർക്കാർ തയ്യാറായിട്ടില്ല എന്നു കൂടി മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നുണ്ട്.

നിലവിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന ഇസ്ലാമോഫോബിയക്ക് കൊടിപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.എം ഷെഫ്‌റിൻ, മഹേഷ് തോന്നക്കൽ, ഷഹീൻ ശിഹാബ്, സനൽ കുമാർ, വി.ടി.എസ് ഉമർ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.