ജൂലൈ19-നും ഓഗസ്റ്റ് 13-നും ഇടയിൽ തുടങ്ങുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വൈദ്യുതി (ഭേദഗതി )ബിൽ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാൻ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്സ്(എൻസിസിഒഇഇഇ)നാഷണൽ ചാപ്റ്റർ തീരുമാനിച്ചിരിക്കുന്നു. പണിമുടക്കിന് മുന്നോടിയായി, പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19-ന് രാജ്യവ്യാപകമായി ജില്ലാ-സംസ്ഥാന കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെന്റ്് ഓഫീസുകൾക്ക് മുമ്പിൽ വമ്പിച്ച പ്രതിഷേധ റാലി നടത്തും.

കേരളത്തിൽ 1000 കേന്ദ്ര ഗവൺമെന്റ്് ഓഫീസുകൾക്ക് മുൻപിൽ കേന്ദ്ര ഗവൺമെന്റിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. ജൂലൈ 19-നും ഓഗസ്റ്റ് 9-നും ഇടയിൽ രാജ്യവ്യാപകമായി സംയുക്തമായ പ്രകടനങ്ങളും വമ്പിച്ച റാലികളും നടത്തും. ബഹുജനങ്ങൾക്കിടയിൽ വിപുലമായ ബോധവൽക്കരണം നടത്തും. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിയിലെ മുഴുവൻ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസുകൾ കൊടുക്കും. പണിമുടക്ക് നോട്ടീസ് കൊടുക്കുന്ന ജൂലൈ 27-ന് മുഴുവൻ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാർ തെരുവിലിറങ്ങി പ്രകടനം നടത്തും. ജൂലൈ 29-ന് സംസ്ഥാന തലത്തിൽ കർഷകർ, ഇതര മേഖലയിലുള്ള തൊഴിലാളി സംഘടനകൾ, വിദ്യാർത്ഥി യുവജനസംഘടനകൾ, അദ്ധ്യാപക സർവീസ് സംഘടനകൾ, പത്രപ്രവർത്തകർ, അഭിഭാഷകർ, പൗരപ്രമുഖർ തുടങ്ങി സമൂഹത്തിലെ നാനാ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കൺവെൻഷൻ നടത്തും.

കൺവെൻഷൻ അംഗീകരിച്ച പ്രമേയം കേന്ദ്ര ഊർജമന്ത്രിക്ക് അയച്ചുകൊടുക്കും. ജൂലൈ 27-ന് എൻ.സി.സി.ഒ.ഇ.ഇ.ഇ നേതാക്കൾ കേന്ദ്ര ഊർജ്ജ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിക്കും. അനുവാദം തന്നില്ലെങ്കിൽ ശ്രമ ശക്തി ഭവന് മുമ്പിൽ ധർണ്ണ നടത്തും. ഓഗസ്റ്റ് 3, 4, 5, 6, തീയ്യതികളിൽ യഥാക്രമം ഉത്തര, പൂർവ, പശ്ചിമ, ദക്ഷിണ മേഖലാ സംസ്ഥാനങ്ങളിലെ എൻ.സി.സി.ഒ.ഇ.ഇ.ഇ നേതാക്കൾ ഡൽഹിയിൽ ശ്രമ ശക്തി ഭവനു മുന്നിൽ ധർണ്ണ നടത്തും. സമീപ സംസ്ഥാനങ്ങളിലെ പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കും. ഓഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും.

വൈദ്യുതി നിയമ (ഭേദഗതി) ബിൽ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് തന്നെ ഒന്നിൽ കൂടുതൽ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. ഇനിമുതൽ വൈദ്യുതി വിതരണത്തിന് ലൈസൻസ് വേണ്ടതില്ല. കമ്പനികൾ സംസ്ഥാന റെഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കിൽ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്താൽ മതി. സംസ്ഥാനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇങ്ങനെ വരുന്ന സ്വകാര്യ കമ്പനികൾ നല്ലതോതിൽ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കയ്യടക്കും.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കാർഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കൾക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത, പൊതുമേഖലാ കമ്പനികളുടേതായി മാറും. ഇതോടെ പൊതുമേഖലാ കമ്പനികൾ തകരും. ജീവനക്കാർ പിരിച്ചുവിടപ്പെടും. ക്രോസ്സ് സബ്സിഡി എടുത്തുകളയുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വർദ്ധിക്കും. പാവപ്പെട്ടവർ വൈദ്യുതി കണക്ഷൻ ഉപേക്ഷിക്കേണ്ടി വരും.കർഷകർക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും. ഇത് രാജ്യത്തിന്റെ ഉദ്പ്പാദന മേഖലയെ മുരടിപ്പിക്കും. തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന് ഇടയാക്കും.

വൈദ്യുതി എന്നത് ഭരണഘടനയിലെ സമവർത്തി പട്ടികയിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള വിഷയത്തിൽ സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി നിയമ നിർമ്മാണം നടത്തുന്നത് ഫെഡറലിസത്തിന് എതിരാണ്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് പോലും വിടാതെ പാർലമെന്ററി നടപടിക്രമങ്ങൾ പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ പാസ്സാക്കുവാൻ ശ്രമിക്കുന്നത്. വൈദ്യുതി വിതരണത്തിന് വരുന്ന സ്വകാര്യ കമ്പനികൾ പുതിയ വിതരണ ശൃംഖലകൾ സ്ഥാപിക്കേണ്ടതില്ല. നിലവിൽ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകൾ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കപ്പെടും. എത്ര കമ്പനികൾ വന്നാലും നിലവിലുള്ള ലൈനുകളിലൂടെയാവും വൈദ്യുതി വിതരണം ചെയ്യുക. ഇതിലൂടെ എന്ത് അധിക കാര്യക്ഷമതയും ഗുണമേന്മയുമാണ്് കൊണ്ടുവരിക?
ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സേവനം പോലും ലഭിക്കാതാകും.

രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെട്ട ഒഡീഷ്സ അടക്കമുള്ള സംസ്ഥാനങ്ങളിലെയും നിരവധിയായ നഗരങ്ങളിലെയും അനുഭവം ഗവൺമെന്റിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവിടങ്ങളിലെ ല്ലാം സ്വകാര്യകമ്പനികൾ മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചതിന്റെ ഭാഗമായി അവരെ വിതരണ ചുമതലകളിൽ നിന്നും ഒഴിവാക്കി പൊതുമേഖലാ കമ്പനികളെ ഏൽപ്പിക്കേണ്ടി വന്നു.
എന്നാൽ ഈ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാതെ വൻകിട സ്വകാര്യ കോർപ്പ റേറ്റുകൾക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താൽപര്യങ്ങൾ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കേന്ദ്ര ഗവൺമെന്റ്നടത്തുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി വൈദ്യുതി ജീവനക്കാർ നടത്തുന്ന പ്രക്ഷോഭം വലിയ തൊഴിലാളി-ബഹുജന പ്രക്ഷോഭമാക്കി വളർത്തിയെടുക്കുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു