ബെയ്ജിങ്: ചൈനയിലെ ഏറ്റവും വലിയ തടങ്കൽപാളയമായ ഉറുംകി നമ്പർ 3 ഡിറ്റൻഷൻ സെന്ററിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ അത്ഭുതപ്പെടുത്തുകയാണ്. 220 ഏക്കറിലധികം സ്ഥലത്താണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ തടങ്കൽ പാളയം വ്യാപിച്ചു കിടക്കുന്നത്. സിൻജിയാങ് ദബൻചെങ്ങിലാണ് ഉറുംകി നമ്പർ 3 ഡിറ്റൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്.

സിൻജിയാങ് മേഖലയിലേക്കു സർക്കാർ സ്പോൺസർ ചെയ്ത യാത്രയിൽ പങ്കെടുക്കാൻ അവസരം കിട്ടിയ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റുകളാണു തടങ്കൽ പാളയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വിചാരണയ്ക്കു മുൻപു തടങ്കലിൽ വയ്ക്കാനുള്ള സ്ഥലമെന്നു മുൻവശത്ത് എഴുതിയിട്ടുണ്ട്. 25 അടി ഉയരമുള്ള നീല കോൺക്രീറ്റ് മതിൽ, വാച്ച് ടവറുകൾ തുടങ്ങിയവയാണു സുരക്ഷയൊരുക്കുന്നത്. അ

വലുപ്പത്തിന്റെ കാര്യത്തിൽ, ന്യൂയോർക്ക് നഗരത്തിലെ റിക്കേഴ്‌സ് ദ്വീപുമായി താരതമ്യപ്പെടുത്താവുന്നതാണ് ഉറുംകി സെന്ററെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവിടെ തടവു പുള്ളികൾക്ക് ്അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും വിഡിയോ ചാറ്റ് ചെയ്യാനായി കസേരകളും കംപ്യൂട്ടറുകളുമുള്ള രണ്ട് ഡസൻ മുറികളാണ് ഇവിടെയുള്ളത്. ഈ നിലയിലാണ് ഉറുംകി പ്രോസിക്യൂട്ടറുടെ ഓഫിസിന്റെ ശാഖയുള്ളതും.

ഓക്സിജൻ ടാങ്ക്, രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചർ, മരുന്നുമുറി എന്നിവയുള്ള മെഡിക്കൽ റൂം സമീപത്തായുണ്ട്. അസുഖമുള്ള തടവുകാരെ നോക്കേണ്ട വിധം, നിരാഹാര സമരം ചെയ്യുന്നവരുടെ മൂക്കിൽ ട്യൂബിട്ട് ഭക്ഷണം നൽകേണ്ടത് എങ്ങനെ എന്നെല്ലാം ഉദ്യോഗസ്ഥർക്കു വിവരിക്കുന്ന മാർഗനിർദേശങ്ങൾ ചുവരിൽ പതിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ എത്ര തടവുകാരുണ്ടെന്നു വെളിപ്പെടുത്താൻ ചൈനീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും, കുറഞ്ഞത് 10,000 തടവുകാരെയോ അതിലേറെയോ പാർപ്പിക്കാനാകുമെന്നാണു റിപ്പോർട്ട്.

സിൻജിയാങ്ങിൽ ഏകദേശം 11 ദശലക്ഷം ഉയിഗറുകൾ താമസിക്കുന്നുണ്ട്. ഇവരെ ഉന്നമിട്ടാണു തടങ്കൽ പാളയമെന്നാണു ചൈനയ്ക്കെതിരായ ആരോപണം. നാലു വർഷത്തിനിടയിൽ 'ഭീകരത' ചെറുക്കുന്നതിനുള്ള മാർഗമായി ചൈന ഒരു ദശലക്ഷമോ അതിലധികമോ ന്യൂനപക്ഷങ്ങളെ തടവിലാക്കിയിട്ടുണ്ട്. തടങ്കൽ പാളയങ്ങളെ 'തൊഴിൽ പരിശീലന കേന്ദ്രങ്ങൾ' എന്നാണു ചൈന വിശേഷിപ്പിക്കുന്നത്.

ഉറുംകിയിൽ കുറഞ്ഞതു മൂന്ന് തടങ്കൽ പാളയങ്ങളും പത്തോ അതിലധികമോ ജയിലുകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.