- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ ബാഗിൽ നിന്നും പണം നഷ്ടമായി; താൽക്കാലിക ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി

നെടുങ്കണ്ടം: ഡോക്ടറുടെ ബാഗിൽ നിന്നു പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ വസ്ത്രം മാറ്റി ദേഹപരിശോധന നടത്തിയതായി പരാതി. ആശുപത്രിയിലെ ഹെഡ് നഴ്‌സിനെതിരെയാണ് ആരോപണം ഉയർന്നത്. ഏതാനും ആഴ്ച മുൻപാണു പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. വാർഡിൽ റൗണ്ട്‌സിനെത്തിയ വനിതാ ഡോക്ടറുടെ, പുരുഷന്മാരുടെ വാർഡിലെ ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 2000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം ഡോക്ടർ ഹെഡ് നഴ്‌സിനെ അറിയിച്ചു. ഹെഡ് നേഴ്‌സാണ് ജീവനക്കാരുടെ വസ്ത്രം മാറ്റി പരിശോധന നടത്തിയത്.
ഹെഡ് നഴ്‌സിന്റെ നടപടി ജീവനക്കാർക്ക് അപമാനമായി മാറിയെങ്കിലും പരാതി നൽകാൻ തയ്യാറായില്ല. എന്നാൽ സംഭവത്തെ കുറിച്ച് അറിഞ്ഞ പൊതുപ്രവർത്തകയും കെഎൻഡബ്ല്യുഇ ജില്ലാ കമ്മിറ്റി അംഗവുമായ ഉഷാകുമാരി വിജയനാണ് ഡിഎംഒയ്ക്കു പരാതി നൽകിയത്. ഡിഎംഒ ഓഫിസിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പരാതി നൽകാൻ ഇവർ തയാറാകാതിരുന്ന സാഹചര്യത്തിലാണ് പൊതുപ്രവർത്തകയായ ഉഷാകുമാരി വിജയൻ പരാതിയുമായി ഡിഎംഒയെ സമീപിച്ചത്. താൽക്കാലിക ജോലിയായതിനാൽ ശുചീകരണ ജീവനക്കാരും എച്ച്എംസി നഴ്‌സും നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ തയാറായില്ലെന്നാണ് വിവരം.
പണം നഷ്ടമായെങ്കിലും ഒട്ടേറെ പേർ വന്നുപോകുന്ന സ്ഥലമായതിനാൽ പരാതി നൽകാൻ മുതിരുന്നില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാൽ ഹെഡ് നഴ്‌സിന്റെ നിർബന്ധപ്രകാരം ആ വാർഡിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികളെയും എച്ച്എംസി നഴ്‌സിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുറിയിൽ കൊണ്ടുപോയി വസ്ത്രം മാറ്റി പരിശോധിക്കുകയും ചെയ്തതായാണു പരാതി.
എന്നാൽ ഇവരുടെ പക്കൽനിന്നു പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇക്കാര്യം മറ്റാരോടും പറയരുതെന്നും പരാതിപ്പെട്ടാൽ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും പറഞ്ഞ് ഹെഡ് നഴ്‌സ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഹെഡ് നഴ്‌സിന്റെ നടപടി ശുചീകരണ ജീവനക്കാർക്കും താത്കാലിക നഴ്‌സിനും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായും ജീവനക്കാർക്കിടയിൽ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടയാക്കിയതായും പരാതിയിൽ സൂചിപ്പിക്കുന്നു.
എന്നാൽ ഇത്തരമൊരു പരാതി വ്യാജമാണെന്നും ഡിഎംഒ ഓഫിസിൽനിന്ന് എത്തിയവർക്ക് ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും ശുചീകരണ തൊഴിലാളികൾക്കു പരാതിയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും സൂപ്രണ്ട് പറഞ്ഞു.

