മട്ടന്നൂർ:രാജ്യത്തിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യു.എ.ഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കും. ആദ്യദിനം ദുബൈയിലേക്കാണ് സർവീസ് തുടങ്ങുന്നത്.

യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ 500 പേരെ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കിയാൽ ഓപറേഷൻ ഹെഡ് രാജേഷ് പൊതുവാൾ അറിയിച്ചു.

മൈക്രോ ഹെൽത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെർമിനലിൽ ഒരുക്കിയത്. 15 മിനിറ്റ് സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.

പരിശോധനക്ക് വാട്സ്ആപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പരിശോധനാ ഫലം മൊബൈലിലും പരിശോധനാ കേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തിൽ വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കായി രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും യാത്രക്കാർ കരുതണം.

അതിനിടെ, വിദേശയാത്ര ആവശ്യമുള്ളവർക്ക് വാക്‌സിൻ ലഭിക്കുന്നതിനായി പ്രത്യേക സൗകര്യം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തി. മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്‌സിൻ ലഭിക്കുന്നതിനായി കോവിഡ് വെബ്സൈറ്റിൽ പാസ്‌പോർട്ടിന്റെ കോപ്പി, കാലാവധി തീരാത്ത വിസയുടെ കോപ്പി, എയർ ടിക്കറ്റ്, ജോബ് ലെറ്റർ, ഉടനെ ജോലിയിൽ പ്രവേശിക്കണമെന്ന കമ്പനിയുടെ അറിയിപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം എമർജൻസി ലിസ്റ്റിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.