- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ സഹായിക്കാൻ കാർഷിക ഓണച്ചന്ത; വിളകളുടെയും ഉപകരണങ്ങളുടെയും വിപുലശേഖരം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകരെ സഹായിക്കാനായി സിസ്സയും ട്രാവൻകൂർ കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ഓണച്ചന്തയ്ക്ക് വട്ടിയൂർക്കാവ് ബാപ്പുജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ തുടക്കമായി. കാർഷിക വിളകളുടെ പ്രദർശനവും വിപണനവും നൂറിലധികം ചക്ക വിഭവങ്ങളുടെയും വിവിധയിനം ചക്കകളുടെ വിൽപ്പനയുമാണ് ഓണച്ചന്തയിലുള്ളത്. പ്രദർശനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ രാജു നിർവഹിച്ചു. ഓഗസ്റ്റ് 31 വരെ രാവിലെ പത്തുമുതൽ രാത്രി എട്ടുമണിവരെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം.
പൂക്കളുടെ വർണശേഖരമൊരുക്കുന്ന നേഴ്‌സറിയാണ് ഓണച്ചന്തയിലെ ആകർഷണം. രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന ഗംഗാ ബോണ്ടം, മലേഷ്യൻ കുള്ളൻ എന്നീ തെങ്ങിൻ തൈകൾ വാങ്ങാൻ ആവശ്യക്കാരേറെയുണ്ട്. പ്ലാവിൻ തൈകളും മാവിൻ തൈകളും വിൽപ്പനയ്ക്കുണ്ട്. റംബൂട്ടാൻ, മാംഗോസ്റ്റിൻ തൈകൾ കുറഞ്ഞ വിലയിലാണ് ഇവിടെ ലഭിക്കുന്നത്. കാർഷിക വിത്തുകൾ, പ്രശസ്തമായ രാമചന്ദ്രൻ കത്തികൾ ഉൾപ്പെടെ കാർഷിക ആവശ്യത്തിനായുള്ള ഉപകരണങ്ങളുടെ വലിയ ശേഖരവും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ്‌കുമാർ, സിസ്സ അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ അഡ്വ. സുരേഷ്‌കുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, ഗ്രന്ഥശാല സെക്രട്ടറി പ്രവീൺകുമാർ, വട്ടിയൂർക്കാവ് സമ്പത്ത്, പേരൂർക്കട നന്ദൻ, ഇടിച്ചക്കപ്ലാമൂട് റഫീഖ് എന്നിവർ പങ്കെടുത്തു.