കോന്നി: മാനസികസമ്മർദം നേരിടുന്ന കുട്ടികളെ സഹായിക്കാനായി സാമൂഹിക പൊലീസ് വിഭാഗം തുടങ്ങിയ ചിരി ഹെൽപ്പ് ലൈനിൽ ഇതുവരെ സഹായം തേടിയത് 20,721 പേർ. പദ്ധതിയിൽ ഇതുവരെ 8260 പേർക്ക് നേരിട്ട് കൗൺസിലിങ് നൽകിയിട്ടുണ്ട്.കുടുംബകലഹം, ഇന്റർനെറ്റ് ആസക്തി, രക്ഷാകർത്താക്കളെ അനുസരിക്കാതിരിക്കുക എന്നീ കാരണങ്ങളാൽ പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെയും കുടുംബകലഹത്തിൽപ്പെട്ട രക്ഷാകർത്താക്കളെയും സഹായിക്കുന്നതിനാണ് ചിരി ഹെൽപ്പ് ലൈൻ.

37 കൗൺസിലർമാർ, 37 സൈക്കോളജിസ്റ്റുകൾ, 21 സൈക്യാട്രിസ്റ്റുകൾ എന്നിവരടങ്ങിയ സംഘമാണ് ചിരി ഹെൽപ്പ് ലൈനിൽ പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലും ഇവരുടെ സേവനമുണ്ട്. സഹായം തേടിയെത്തുന്ന സന്ദേശങ്ങൾക്ക് അടിയന്തരനടപടി സ്വീകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പരാതി കിട്ടിയാലുടൻ ബന്ധപ്പെട്ട പൊലീസ്സ്റ്റേഷനിൽ വിവരമറിയിക്കും. ഡിവൈ.എസ്‌പി. റാങ്കിലുള്ളവർക്കും സന്ദേശം കിട്ടും. പൊലീസിന്റെ അടിയന്തര ഇടപെടൽ ഇത്തരം വീടുകളിൽ ഉണ്ടാകും.

ചിരി ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞു. കോവിഡ് കാലഘട്ടം തുടങ്ങിയശേഷം സഹായം തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ഉടനെ നിയമിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലാണ് കൂടുതൽപേർ ചിരി ഹെൽപ്പ് ലൈൻ സഹായം തേടിയത്; 2046 പേർ. മറ്റുജില്ലകളിൽനിന്ന് സഹായം തേടിയവരുടെ എണ്ണം ചുവടെ: കാസർകോട് 1830, വയനാട് 1312, കോഴിക്കോട് 1762, മലപ്പുറം 1899, പാലക്കാട് 937, തൃശ്ശൂർ 1855, എറണാകുളം 1532, ഇടുക്കി 863, കോട്ടയം 1382, ആലപ്പുഴ 986, പത്തനംതിട്ട 1249, കൊല്ലം 1265, തിരുവനന്തപുരം 1865.