തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരുവിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പിസി ജോർജ്. ഇരുന്നൂറോളം പെൺകുട്ടികളുടെ പേരുവിവരങ്ങൾ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എരുമേലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്.

ക്രൈസ്ത സംയുക്ത സമിതിയുടെ പേരിൽ വിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിക്ക് ഈ റിപ്പോർട്ട് നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ തനിക്കെതിരെ കേസ് എടുക്കുമെന്ന സംശയത്താലാണ് നൽകാതിരുന്നതെന്ന് പിസി ജോർജ് പറഞ്ഞു.

ഇരുന്നൂറ് പെൺകുട്ടികളുടെ പേരുവിവരങ്ങൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '200 പെൺകുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിക്ക് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കൈവശം ഇപ്പോഴുമുണ്ട്. ഞാനതുകൊടുക്കാത്തത് എന്താന്ന് ചോദിച്ചാൽ അത് കുഴപ്പമായെങ്കിലോ. പിസി ജോർജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്ത് എന്ന് പറഞ്ഞ് കേസ് കൊടുക്കാൻ മടിക്കില്ല' അദ്ദേഹം പറയുന്നു.

'ഒരു സംശയവും വേണ്ട ഇത് പുറകോട്ടല്ല. ഈ സംയുക്ത സമര സമിതിയുടെ പേരിൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറിൽ ഈ നഷ്ടപ്പെട്ട പെൺകുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടൻ തന്നെ കൊടുക്കുന്നതാണ്. നമ്മളങ്ങനെ പോവാനുദ്ദേശിക്കുന്നില്ല' പിസി ജോർജ് കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റ് നടയിൽ ക്രൈസ്തവ സംയുക്ത സമര സമിതി സംഘടിപ്പിച്ച പ്രതിഷേധ ധർണ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്. സമരത്തിൽ പങ്കാളികളായി എത്തിയ എല്ലാവരെയും പങ്കെടുപ്പിച്ച് പ്രാർത്ഥന നടത്തിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

വേദിക്ക് സമീപം ഇരിക്കുകയായിരുന്ന എല്ലാവരേയും എഴുന്നേൽപ്പിച്ച് നിർത്തി കൈ ഉയർത്തിയ നിൽക്കാൻ ആവശ്യപ്പെട്ട ശേഷമാണ് ഉദ്ഘാടന ചടങ്ങിലേക്ക് പി സി ജോർജ് കടന്നത്. തുടർന്ന് പ്രാർത്ഥന ചൊല്ലിക്കൊടുത്തപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും ഏറ്റു ചൊല്ലി. പ്രാർത്ഥന പൂർത്തിയായപ്പോൾ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് പി സി ജോർജ് അറിയിച്ചു.