തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപേ ഓപ്ഷൻ രജിസ്‌ട്രേഷൻ തുടങ്ങി. ഇതോടെ റാങ്ക് അറിയാതെ ഓപ്ഷൻ നൽകേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. പ്രവേശന പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു നടപടി. ആദ്യ അലോട്‌മെന്റ് 11 ന് നടക്കും.

ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്നലെയാണു പ്രസിദ്ധീകരിച്ചതെങ്കിലും അലോട്‌മെന്റ് നടപടി തിങ്കളാഴ്ച തന്നെ തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ, ഇക്കാര്യം തിങ്കളാഴ്ച വിദ്യാർത്ഥികളെ ആരും അറിയിച്ചിരുന്നില്ല. പക്ഷേ, റാങ്ക് അറിയാതെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നത് വിദ്യാർത്ഥികളെ ധർമ്മ സങ്കടത്തിലാക്കിയിരിക്കുകയാണ്. സാധാരണ ട്രയൽ അലോട്‌മെന്റ് നടത്തി പ്രവേശനത്തിനുള്ള സാധ്യത മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാറുണ്ട്. ഇത്തവണ അതു പോലും ഇല്ലാതെയാണ് അലോട്‌മെന്റ്.

സിബിഎസ്ഇ പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് മാർക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകിയതു മൂലമാണു റാങ്ക് പട്ടിക വൈകുന്നതെന്നും പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നും അധികൃതർ പറയുന്നു. ഈ മാസം 25 ന് അലോട്‌മെന്റ് നടപടി പൂർത്തിയാക്കണമെന്ന് എഐസിടിഇ നിർദ്ദേശം ഉള്ളതിനാലാണു തിരക്കിട്ടു ചെയ്യുന്നതെന്നാണ് വിശദീകരണം. 9 ന് വൈകിട്ടു 4 വരെwww.cee.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

11 ന് അലോട്‌മെന്റ് ലഭിക്കുന്നവർ 12 മുതൽ 16 നു മൂന്നു മണി വരെയുള്ള സമയത്തിനകം ഫീസ് അടയ്ക്കണം. അല്ലാത്തവരുടെ അലോട്‌മെന്റ് റദ്ദാകും. ഓപ്ഷനുകൾ നൽകാത്തവരെ അലോട്‌മെന്റിനു പരിഗണിക്കില്ല. വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ സൈറ്റിൽ.