പത്തനംതിട്ട: മീറ്റർ റീഡിങ് ഉൾപ്പടെയുള്ള നടപടികൾ ഓൺലൈനാക്കി കൊണ്ട് കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു. 2025-ഓടെ മാറ്റം സമ്പൂർണമാകും. ഇതോടെ, പ്രീ പെയ്ഡ് വൈദ്യുതി ഉപഭോഗം എന്ന പുതിയ രീതിയും വരും. വൈദ്യുതി വിതരണ മേഖലയിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്ററുകൾ. കെ.എസ്.ഇ.ബി.ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തലെങ്കിലും അന്തിമനടപടികൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

പുതിയ സ്മാർട്ട് മീറ്ററൊന്നിന് 9000- രൂപയോളം ചെലവുവരും. പുതിയമാറ്റത്തിന് 7830 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വൈദ്യുതി ബോർഡിനുണ്ടാകും. മീറ്റർ വിലയുടെ 15 ശതമാനം കേന്ദ്രസഹായമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 1.3 കോടി ഉപഭോക്താക്കളുണ്ട്. അതേസമയം, സ്മാർട്ട്മീറ്ററിലേക്ക് മാറുന്നത് വൈദ്യുതി ബോർഡിന് വൻസാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

രാജ്യത്തെ കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകൾ ഒഴികെയുള്ളവയെല്ലാം 2025- മാർച്ചോടെ മുൻകൂർ പണം നൽകുന്ന പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്. ഇതനുസരിച്ചുള്ള ചില പുതിയ പദ്ധതികൾക്കും കേന്ദ്രം തുടക്കംകുറിച്ചു.നിലവിൽ മാസം തോറുമോ, രണ്ടുമാസത്തിലൊരിക്കലോ മീറ്റർ റീഡിങ് നടത്തി ഉപഭോക്താവിന് ബില്ല് നൽകുമ്പോൾ ഫലത്തിൽ മൂന്നുമാസമാകുമ്പോഴേക്കുമാണ് ഉപയോഗിച്ച വൈദ്യുതിയുടെ പണം ബോർഡിന് ലഭിക്കുക.

പുതിയ സംവിധാനത്തിൽ ബോർഡിന് വൈദ്യുതിവില മുൻകൂറായി ലഭിക്കും. മീറ്റർ റീഡിങ് നടത്തുന്നതിനുള്ള ജീവനക്കാരുടെ എണ്ണം കുറയും. കുടിശ്ശിക ഒഴിവാകും. വൈദ്യുതിയുടെ ആവശ്യകത മുൻകൂട്ടിയറിഞ്ഞ് ആസൂത്രണം നടത്താനും ബോർഡിന് കഴിയും.