- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എൻ.ടി.യു.സി.യെ പാർട്ടിയുടെ എല്ലാ തലങ്ങളിലും ഉൾപ്പെടുത്തും എന്ന് കെ. സുധാകരൻ; 2164 കേഡർമാരുടെ പട്ടിക കൈമാറി സംഘടനാ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ.എൻ.ടി.യു.സി.യെന്നും കേരളത്തിലെ തൊഴിൽ മേഖലയിൽ ശക്തമായ സാന്നിധ്യമായ ഐ.എൻ.ടി.യു.സി.യെ പാർട്ടിയുടെ എല്ലാ മേഖലകളിലും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് പാർട്ടി സെമി കേഡറാക്കി മാറ്റുന്നതിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി സജ്ജരാക്കിയ 2164 കേഡർമാരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ-സംസ്ഥാന സർക്കാരുകളുടെ സമീപനങ്ങളും തീരുമാനങ്ങളും തൊഴിൽ മേഖലയിൽ ആശങ്കകൾ സൃഷ്ടിക്കുമ്പോൾ ഐഎൻടിയുസി യുടെ പ്രസക്തിയും വർധിച്ചു വരികയാണെന്നും,പാർട്ടിയെ ശക്തിപ്പെടുത്താനും കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ബലപ്പെടുത്താനും ട്രേഡ് യൂണിയന് വലിയ പങ്ക് വഹിക്കാനാവുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
രണ്ടുതവണ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തിയ ഐ.എൻ.ടി.യു.സി.യ്ക്ക് വെല്ലുവിളികളെ അതിജീവിച്ചു ശക്തമായി മുന്നോട്ടു പോകാൻ കഴിയുമെന്നും കെ. സുധാകരൻ പറഞ്ഞു. ഇപ്പോൾ സമർപ്പിച്ചിട്ടുള്ള കേഡർമാരെ കൂടാതെ 1200 പേരുടെ പട്ടിക കൂടി കെപിസിസിക്ക്നൽകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അറിയിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റ് പി. ടി .തോമസ് എംഎൽഎ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി.ആർ.പ്രതാപൻ, സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ് ,മലയാലപ്പുഴ ജ്യോതിഷ് കുമാർ ,കെ.കെ.ഇബ്രാഹീം കുട്ടി,അഡ്വ. ജീ .സുബോധൻ തുടങ്ങിയവർ സംസാരിച്ചു. ഐഎൻടിയുസി യുടെ 14 ജില്ലാ പ്രസിഡണ്ട്മാരും, സംസ്ഥാന ഭാരവാഹികളും, വിവിധ ഫെഡറേഷനുകളുടെപ്രസിഡണ്ടുമാരും യംഗ്, വുമൺവർക്കേഴ്‌സ് കൗൺസിൽ സംസ്ഥാന അധ്യക്ഷരും ചടങ്ങിൽ പങ്കെടുത്തു.