ഹൂസ്റ്റൺ : നോർത്ത് ഹൂസ്റ്റണിൽ ബാറിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ മൂന്നു പൊലീസ് ഓഫീസർമാർക്ക് നേരെ എ.ആർ 15 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു .

ശനിയാഴ്ച രാവിലെ ബാറിൽ കവർച്ചക്ക് ശ്രമിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡെപ്യുട്ടിമാരായ കരീം ആറ്റ്കിൻസ് (30) , ഒകിം ബാർതെൽ (26), ഡാരൽ ഗാരറ്റ് (28) എന്നിവർ സംഭവസ്ഥലത്ത് എത്തിയത് .

കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ രണ്ടു പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും വെടിയേറ്റത് , ശബ്ദം കേട്ട് ഓടിയെത്തിയ മൂന്നാമത്തെ ഓഫീസർക്ക് നേരെയും പ്രതി നിറയൊഴിച്ചു .

മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കരീം ആറ്റ്കിൻസിനെ രക്ഷിക്കാനായില്ല . ഹൂസ്റ്റൺ മെമോറിയൽ ഹെർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാരൽ ഗാരറ്റിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .

വെടിവെപ്പ് പ്രതിയെന്ന സംശയത്തിൽ പിടികൂടിയ യുവാവിനെ പിന്നീട് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാളല്ല വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു . ശരിയായ പ്രതിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി .

സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരും സഹോദരന്മാരെ പോലെ ആയിരുന്നുവെന്നും ഡ്യൂട്ടിയിലായാലും, ഓഫ് ഡ്യൂട്ടിയിലായാലും എപ്പോഴും ഒരുമിച്ചായിരുന്നുവെന്നും ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ മാർക്ക് ഹെർമൻ പറഞ്ഞു . 2019 മുതൽ ജോലിയിൽ പ്രവേശിച്ച അറ്റ്കിൻസ് ഭാര്യയുടെ പ്രസവം സംബന്ധിച്ച് അവധിയിലായിരുന്നു , ഈയ്യിടെയാണ് വീണ്ടും തിരിച്ച് ജോലിയിൽ പ്രവേശിച്ചത് . മൂന്നു പേരുടെയും കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് പൊലീസ് പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട് .