കൊച്ചി: സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നു വിതരണം ചെയ്യണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു നൽകാൻ ഹോമിയോപ്പതി ഡയറക്ടർ തയ്യാറാക്കി സമർപ്പിച്ച കർമപദ്ധതി തത്ത്വത്തിൽ അംഗീകരിച്ചെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചിരുന്നു.

ഹർജിയിൽ കക്ഷിചേരാൻ രണ്ടുപേർ നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല. അഡ്വ. എം.എസ്. വിനീത് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്.

രക്ഷിതാക്കളുടെ മുൻകൂർ അനുമതി വാങ്ങി കുട്ടികൾക്ക് മരുന്നുവിതരണം ചെയ്യാനും ആവശ്യത്തിന് മരുന്നു സംഭരിക്കാനും ഹോമിയോ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹോമിയോ പ്രാക്ടീഷണറായിരുന്ന ആരിഫ് ഹുസൈൻ തെരുവത്തും കരൾരോഗ വിദഗ്ധനായ സിറിയക് അബി ഫിലിപ്പുമാണ് ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത്.

ഹോമിയോ മരുന്നിന്റെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ആവശ്യമെങ്കിൽ പ്രത്യേകം ഹർജി നൽകാൻ നിർദേശിച്ച് കോടതി കക്ഷിചേരാനുള്ള അപേക്ഷ നിരസിച്ചു.