ഒർലാണ്ടോ (ഫ്ളോറിഡ ): കണ്ടനാട് മർത്തമറിയം യാക്കോബായ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ ശക്രള്ള മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 24 ന് ഒർലാണ്ടോ സെന്റ് .എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു .

മലങ്കരയിലേക്ക് മെത്രാന്മാരെ അയക്കണമെന്നാവശ്യപ്പെട്ടുള്ള തുടർച്ചയായ എഴുത്തുകൾ അന്ത്യോഖ്യാ സിംഹാസനത്തിലേക്കു അയച്ചിരുന്നു എങ്കിലും ചിലതെല്ലാം അന്നത്തെ സാമൂഹിക ചുറ്റുപാടുകളിൽ അന്ത്യോഖ്യാ സിംഹാസനത്തിൽ എത്തപ്പെടാതിരിക്കുകയോ മറ്റെവിടെയെങ്കിലും എത്തിപ്പെടുകയോ ഉണ്ടായി . എന്നാൽ കച്ചവട ആവശ്യത്തിന് വന്ന ഒരു ശെമ്മാശന് വശം മാർ തോമ അഞ്ചാമൻ അയച്ച എഴുത്തു അന്ത്യോഖ്യാ സിംഹാസനത്തിൽ ലഭിക്കുകയും 1748 ൽ ശക്രള്ള റമ്പാച്ചനെ ആലപ്പോയിൽ നിന്നും തിരിച്ചു വിളിച്ചു പരി .പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നാത്തിയോസ് ഗീവര്ഗീസ് തൃതീയൻ ബാവ അദ്ദേഹത്തെ മഫ്രിയാനയായി വാഴിക്കുകയും ചെയ്തു .ആരാധനാക്രമങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും വിശുദ്ധ മൂറോനും സ്വർണ ഉരുപ്പടികളുമായി മെത്രാപ്പൊലീത്തയോടും റമ്പാച്ചന്മാരോടും കോർ എപ്പിസ്‌കോപ്പമാരോടും ശെമ്മാശന്മാരോടും ഒപ്പം ആലപ്പോയിൽനിന്നും യാത്രതിരിച്ച വിശുദ്ധ പിതാവും സംഘവും ഇറാക്കുവഴി 1751 ൽ കൊച്ചിയിൽ എത്തപ്പെട്ടു .

ദീർഘമായ കപ്പൽ യാത്രയ്ക്കുശേഷം കണ്ടനാട് പള്ളയിൽ എത്തിച്ചേർന്ന അദ്ദേഹം തുടർന്ന് മലങ്കരയിലെ പള്ളികൾ സന്ദർശിക്കുവാനും നെസ്‌തോറിയ വേദവിപരീതത്തിനു എതിരെ ശക്തമായ നിലപാടുകളെടുക്കുവാനും തുടങ്ങി .മട്ടാഞ്ചേരിയിൽ ഇന്ന് കാണുന്ന സുറിയാനി പള്ളി പണിയാൻ രാജാവിന്റെ അനുവാദത്തോടെ പരി .പിതാവ് കൊണ്ടുവന്ന പണം ഉപയോഗിച്ച് ഭൂമിവാങ്ങുകയും മനോഹരമായ ദേവാലയം നിർമ്മിക്കുകയും ചെയ്തു .പോർട്ടുഗീസ് സ്വാധീനം മൂലം സുറിയാനി പാരമ്പര്യത്തിൽനിന്നും വ്യതിചലിച്ച സുറിയാനിസഭയെ തിരികെ സുറിയാനി പാരമ്പര്യത്തിൽ ഊട്ടിഉറപ്പിക്കുവാൻ അക്ഷീണ പരിശ്രമം ചെയ്ത ആ പുണ്യപിതാവ് മെത്രാപ്പൊലീത്താമാരെയും വൈദികരെയും വാഴിച്ചു അന്ത്യോഖ്യ മലങ്കര ബന്ധം നിലനിർത്തി .1764 ഒക്ടോബര് 20 ന് മട്ടാഞ്ചേരി പള്ളിയിൽ വെച്ച് കാലം ചെയ്ത പരിശുദ്ധ പിതാവിന്റെ ഭൗതീക ശരീരം കണ്ടനാട് മർത്തമറിയം യാക്കോബായപള്ളിയിൽ കബറടക്കം ചെയ്തു .2008 ഒക്ടോബർ 21 ന് പരിശുദ്ധ പിതാവിന്റെ നാമം അഞ്ചാം തുബ്ദെനിൽ ഓർക്കാൻ പരി .പാത്രിയർക്കീസ് ബാവ കല്പനയായി .പരിശുദ്ധ ശീമപിതാക്കന്മാർ മലങ്കരയിൽനിന്നും എല്ലാം കൊണ്ടുപോയി എന്ന് വിലപിക്കുന്നവർ തന്നെയാണ് പരിശുദ്ധ പിതാവ് കൊണ്ടുവന്ന പണം കൊണ്ട് പണിത മട്ടാഞ്ചേരിയിലുള്ള ദേവാലയം കൈവശം വെച്ചിരിക്കുന്നത് എന്നുള്ളത് അവരുടെ പ്രസ്താവനകളിലെ വൈരുധ്യം തുറന്നുകാട്ടുന്നു .

ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് നമസ്‌കാരവും തുടർന്ന് വിശുദ്ധ കുർബാന ,മധ്യസ്ഥപ്രാർത്ഥന ,ധൂപപ്രാർത്ഥന കൈമുത്തു എന്നിവ നടത്തപ്പെടും .തുടർന്ന് പരിശുദ്ധ പിതാവിന്റെ നാമത്തിലുള്ള നേർച്ചവിളമ്പോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും .വി .കുർബാനയ്ക്കും പെരുന്നാൾ ചടങ്ങുകൾക്കും വികാരി റവ .ഫാ .പോൾ പറമ്പത്തു പ്രധാനകാർമ്മീകത്വം വഹിക്കുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ .പോൾ പറമ്പത്തു (Mob- 6103574883 )വികാരി
ബിജോയ് ചെറിയാൻ (Mob -4072320248 )ട്രസ്റ്റി
എൻ .സി .മാത്യു (Mob -4076019792 )സെക്രട്ടറി