മുംബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കഴുത്തുഞെരിച്ച് കൊന്നു. കൊലയ്ക്ക് ശേഷം 13 വയസ്സുകാരനായ മൂത്ത മകനെ കൊണ്ട് മൃതദേഹം മറവു ചെയ്യിച്ചു. സംഭവത്തിൽ പ്രതിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കുഴിച്ചിട്ട മൂത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പുണെയിലെ യെർവാഡയിലാണ് സംഭവം. പല്ലവി ബോംഗെ എന്ന സ്ത്രീയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന പല്ലവിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുട്ടിയെ ആണ് കൊലചെയ്തത്. പല്ലവിക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നതും ഗർഭിണിയായതിനെക്കുറിച്ചുമെല്ലാം നാട്ടുകാർ അറിഞ്ഞു. മൂന്ന് മാസം മുൻപ് ഇവർ പെൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ പിന്നീട് കുഞ്ഞിനെ കാണാതായതാണ് സംശയത്തിനിടയാക്കിയത്.

പൊലീസിന് വിവരം ലഭിച്ചതോടെ കേസായി. ചോദ്യം ചെയ്യലിൽ, കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നുവെന്നു മൂത്ത കുട്ടി വെളിപ്പെടുത്തി. അമ്മ പറഞ്ഞത് അനുസരിച്ച് പുഴയുടെ തീരത്തായി മൃതദേഹം കുഴിച്ചിട്ടത് താനാണെന്നും ഈ കുട്ടി പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിൽ പുഴയോരത്തുനിന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.