ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണശേഷിയിൽ പ്രവർത്തിച്ചുതുടങ്ങും. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കോവിഡ് പ്രതിരോധ നടപടികൾ കാരണം ഇപ്പോൾ പ്രതിദിന രോഗബാധ നൂറിൽ താഴെയാണ്.

നവംബർ 14ന് ആരംഭിക്കാനിരിക്കുന്ന ദുബായ് എയർഷോയ്ക്ക് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽവച്ചാണ് ദുബായ് സിവിൽ ഏവിയേഷൻ അതോരിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ ആദ്യം എക്‌സ്‌പോ 2020 ആരംഭിച്ചതോടെ ദുബൈയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. നവംബറോടെ രാജ്യത്ത് വിനോദസഞ്ചാര സീസൺ കൂടി ആരംഭിക്കുകയാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് കൂടി നീക്കിയ സാഹചര്യത്തിൽ വരും മാസങ്ങളിൽ വലിയ സന്ദർശക പ്രവാഹം തന്നെ ദുബായ് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ കൂടി പ്രവർത്തന ക്ഷമമാക്കി വിമാനത്താവളം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുകളിലുള്ള ആഘാതം കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.