ഗ്ലാസ്‌ഗോ: കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസംഗിച്ച് കയ്യടി നേടി തമിഴ്‌നാട്ടുകാരിയായ വിനിഷ എന്ന 15കാരി. കാലത്തിനൊത്ത കണ്ടുപിടുത്തങ്ങൾക്കു പിന്തുണയേകാനും പുതുതലമുറയ്‌ക്കൊപ്പം ഭൂമിക്കായി നിലകൊള്ളാനും ലോകനേതാക്കളോട് അഭ്യർത്ഥിച്ച വിനിഷ ഉമാശങ്കർ നേതാക്കളുടെ ഭാഗത്തുനിന്നുള്ള നടപടികൾക്കായി പുതുതലമുറ കാത്തുനിൽക്കില്ലെന്നും പറഞ്ഞു.

ഇന്ത്യൻ തെരുവുകളിലെ സ്ഥിരം കാഴ്ചയായ കരി കൊണ്ടുള്ള ഇസ്തിരിപ്പെട്ടിക്കു സൗരോർജ ബദൽ കണ്ടുപിടിച്ച് ഈ സ്‌കൂൾ വിദ്യാർത്ഥി 'ഏർത്ത്ഷോട്ട്'പുരസ്‌കാരങ്ങളുടെ ഫൈനൽ റൗണ്ടിലെത്തിയതാണ്. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ 'ക്ലീൻ ടെക്‌നോളജി ഇന്നവേഷൻ' വിഭാഗത്തിൽ വിനിഷയുടെ പ്രംസംഗം ശ്രവിച്ച സദസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. ഏർത്ത്ഷോട്ട് പുരസ്‌കാര ജേതാവ് വിദ്യുത് മോഹനൊടൊപ്പം മോദിയെ കണ്ടു സംസാരിക്കുകയും ചെയ്തു.