- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയോളജി വിഭാഗങ്ങൾ സമ്പൂർണ ഡിജിറ്റലിലേക്ക്: മന്ത്രി വീണാ ജോർജ് ഇന്ന് അന്താരാഷ്ട്ര റേഡിയോളജി ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം എക്സ്റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷൻ നടന്നു കഴിഞ്ഞു. ബാക്കിയുള്ള ആശുപത്രികളിലെ എക്സ്റേ വിഭാഗങ്ങൾ കൂടി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര റേഡിയോളജി ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1895 നവംബർ 8 നാണ് വില്യം റോൺജൻ എക്സ്റേ കണ്ടുപിടിച്ചത്. അതിപ്പോൾ 126 വർഷം പിന്നിട്ടു. വൈദ്യശാസ്ത്ര ലോകത്തെ ഏറ്റവും മഹത്തായ ഒരു കണ്ടുപിടിത്തത്തിന് ഒന്നേകാൽ നൂറ്റാണ്ട് പൂർത്തിയായപ്പോൾ കേരളത്തിലെ ആരോഗ്യ രംഗത്തും റേഡിയോളജി വിഭാഗം പൂർണ തോതിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയിൽ റേഡിയോളജി വിഭാഗത്തിലെ ഒട്ടേറെ പദങ്ങൾ സുപരിചിതമാണ്. സ്‌കാനിങ്, എക്സ്റേ, സി.ടി സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ എന്നിവയോടൊപ്പം തന്നെ രോഗചികിത്സ വിഭാഗമായ റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി എന്നിവയൊക്കെ കേരളത്തിലെ ആരോഗ്യ മേഖലയിലും സർവസാധാരണമായിക്കഴിഞ്ഞു.
എക്സ്റേ പരിശോധനകളുടെ പ്രസക്തി ഈ കോവിഡ് മഹാമാരിക്കാലത്തും കണ്ടതാണ്. കോവിഡ് മൂർച്ഛിച്ച രോഗികളുടെ ചികിത്സയിൽ ഈ പരിശോധനകൾ വളരെയേറെ സഹായിച്ചു. അന്താരാഷ്ട്ര റേഡിയോളജി ദിനത്തിൽ കേരളത്തിലെ സർക്കാർ, സ്വകാര്യ, സഹകരണ മേഖലകളിലെ റേഡിയോളജി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും മന്ത്രി ആശംസകൾ നേർന്നു.