- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്ര മഴക്കെടുതി; മരണം 39 ആയി; തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ പുനരാരംഭിക്കുന്നത് വൈകും
അമരാവതി: ആന്ധ്രപ്രദേശിൽ മഴക്കെടുതിയിൽ മരണം 39 ആയി. ബസ് ഒഴുക്കിൽപ്പെട്ട് കാണാതായ 15 യാത്രകാർക്കായി തെരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലിൽപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചു. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരിൽ 16 പേരുടെ മൃതദേഹം കണ്ടെത്തി.
കനത്ത മഴ തുടരുന്നതിനാൽ തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലർച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയിൽ സംഭവിക്കുന്നത്. നെല്ലൂർ ചിറ്റൂർ കഡപ്പ അടക്കം കിഴക്കൻ ജില്ലകൾ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലാണ്. തിരുമല ക്ഷേത്രത്തിൽ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും തിരുപ്പതി നഗരത്തിൽ സ്ഥിതിരൂക്ഷമാണ്.
ക്ഷേത്ര പരിസരത്തുള്ള നാല് തെരുവുകൾ വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇരുപതിനായിരത്തോളം തീർത്ഥാടകരാണ് ക്യാമ്പുകളിൽ കഴിയുന്നത്.രണ്ടായിരത്തോളം വീടുകൾ തകർന്നു. ഇരുപതിനായിരം ഹെക്ടർ കൃഷി നശിച്ചു. ഹെലികോപ്റ്ററിൽ പ്രളയമേഖല സന്ദർശിച്ച മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു.
മണ്ണിടിഞ്ഞും മരംവീണും ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വിജയവാഡ ഗുണ്ടക്കൽ റെയിൽവസ്റ്റേഷനുകളിലും തിരുപ്പൂർ വിമാനത്താവളത്തിലും വെള്ളപ്പാെക്കമാണ്. വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തിൽ നിന്നുള്ള ഒൻപത് ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ-ധൻബാദ്, കൊച്ചുവേളി - ഗോരഖ്പൂർ, നാഗർകോവിൽ - മുംബൈ സിഎസ്ടി, തിരുവനന്തപുരം - സെക്കന്തരാബാദ്, എറണാകുളം - ടാറ്റാനഗർ, ടാറ്റാനഗർ - എറണാകുളം, തിരുനെൽവേലി ബിലാസ്പൂർ, ഡൽഹി - കേരള ഷാലിമാർ, ഗുരുദേവ് എക്സ്‌പ്രസ് എന്നിവയാണ് റദ്ദാക്കിയത്




