ദുബായ്: കേരളത്തിലെ നിരാലംബരായ പെൺകുട്ടികൾക്ക് കാവലായി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇത്തരം പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രതീക്ഷ നൽകുന്നതാണ് കാവൽ എന്ന തന്റെ പുതിയ സിനിമയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗൾഫിൽ കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പീഡനത്തിനിരയായി മരണം വരിച്ച വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ ജീവിക്കുന്നുണ്ട്. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹം. സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവർക്ക് പ്രതീക്ഷകൾ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന മുഖവുരയോടെയാണ് താരം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. കാവൽ ഏപ്രിലിൽ പൂർത്തിയാക്കി സെൻസറിങ്ങും കഴിഞ്ഞ് തിയറ്റർ തുറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. തിയറ്ററിൽ കാണേണ്ട സിനിമയാണിതെന്നും തിയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചിത്രം ആരും കാണില്ലെന്നും നിർമ്മാതാവ് ജോബി ജോർജ് കഴിഞ്ഞ ജൂണിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമ്മിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തിയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്റെ രണ്ടാമത്തെ ചിത്രമായ കാവൽ ഒരു ഫാമിലി ഡ്രാമആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും ഇതെന്നും കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ പറഞ്ഞു. പറഞ്ഞു. കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവൽ ഗൾഫിലും റിലീസാവുക.?

നായിക റേച്ചൽ ഡേവിഡ്, ട്രൂത് ഗ്ലോബൽ ഫിലിംസ് എംഡി അബ്ദുൽ സമദ്, ഗുഡ് വിൽ എന്റർടൈന്മെന്റ് പ്രൊഡക്ഷൻ ഫിനാൻസ് കൺട്രോളർ ശ്രാവൺ, യുബിഎൽ ചെയർമാൻ ബിബി ജോൺ, ട്രൂത് ഗ്ലോബൽ ഫിലിംസ് പ്രതിനിധി രാജൻ വർക്കല എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.