തിരുവനന്തപുരം: കേരളത്തിൽ പൊലീസ് രാജെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എ ഐ എസ് എഫ് വ്യക്തമാക്കി.

സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്‌പി ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് 17 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തത്. എസ്‌പിക്ക് പരാതി നൽകാനെത്തിയ പെൺകുട്ടികടങ്ങിയ സംഘം പരാതി നൽകാൻ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. എആർ ക്യാമ്പിലെത്തിച്ച ഇവരെ വിട്ടയച്ചു.

മാഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തങ്ങളെ പ്രകോപനവും കൂടാതെയാണ് പൊലീസ് അറസ്റ്റുചെയ്തതെന്ന് അൽ അസർ ലോ കോളേജ് വിദ്യാർത്ഥികൾ പറഞ്ഞു. പരാതി നൽകാൻ അനുവദിച്ചില്ലെന്നും പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പെൺകുട്ടികളോട് അടക്കം മോശമായാണ് പെരുമാറിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.ഒരു സഹപാഠി നീതി നിഷേധിക്കപ്പെട്ട് ജീവനൊടുക്കിയപ്പോൾ, അവളെ കൊലയ്ക്ക് കൊടുത്തപ്പോഴാണ് പ്രതിഷേധിച്ചത്.ഒരു പാർട്ടിയുടെയും കൊടിയുടെയും ബലമില്ലാതെ വിദ്യാർത്ഥികളെന്ന നിലയിലായിരുന്നു പ്രതിഷേധം.

നിയമത്തിൽ വിശ്വസിക്കുന്നവരായതിനാലാണ് എസ്‌പി ഓഫീസിൽ പരാതിയുമായി സമീപിച്ചത്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറയുന്നു.ഗുണ്ടകളെപ്പോലെയാണ് പോലെയാണ് പെൺകുട്ടികളെ അടക്കം വലിച്ചിഴച്ചുകൊണ്ടുപോയത്. നാല് പെൺകുട്ടികളെ പരാതി നൽകാൻ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് അറസ്റ്റടക്കം ഉണ്ടായത്. പരാതി നൽകാൻ അനുമതി ലഭിച്ച് സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴും കാലുകൊണ്ട് ചവിട്ടിയാണ് അകത്തേക്ക് കയറ്റിയത്. പൊലീസ് അസഭ്യ വർഷം നടത്തിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷിന് മുന്നിലെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. എസ്‌പിക്ക് നേരിട്ട് പരാതി കൈമാറുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന് എസ്‌പി ഉറപ്പു നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.