തിരുവല്ലം: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ 23കാരൻ അറസ്റ്റിൽ. കോളിയൂർ കൈലിപ്പാറ കോളനി സ്വദേശി പ്രകാശിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

കോളിയൂർ സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ നവംബർ 12-ന് കഴക്കൂട്ടത്ത് നിന്ന് ഇയാൾ കടത്തിക്കൊണ്ടുപോകുകയും കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാട്ടിലെ തേനി, തിരുനെൽവേലി, നാഗർ കോവിൽ എന്നിവിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

നാഗർകോവിലിൽ നിന്ന് തമിഴ്‌നാട്ടിലെ കലിംഗരാജപുരത്ത് കടക്കവെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

തിരുവല്ലം ഇൻസ്‌പെക്ടർ സുരേഷ് വി.നായർ, എസ്‌ഐ. മാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, സി.പി.ഒ. മാരായ ഷിജു, വിനയകുമാർ, രാജീവ്, രാജീവ് കുമാർ, രമ, പ്രീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.