ഹരിപ്പാട്: ആലപ്പുഴയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടിൽ ആന്റണിയുടെ മകൻ ജവഹർ ആന്റണി (41) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ ജവഹർ ഓടിച്ച കാർ ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ജവഹർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അൽഫോൻസ(35) മക്കളായ എ ജെ നന്ദൻ (12), എ ജെ നളൻ(10) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഒൻപതുപേർക്കും പരിക്കേറ്റു.

കെ എസ് ആർ ടി സി ഡ്രൈവർ ഓച്ചിറ വള്ളികുന്നം ലക്ഷ്മി നിലയത്തിൽ ശ്രീകുമാർ (50) യാത്രക്കാരായ തോട്ടപ്പള്ളി വള്ളപുരക്കൽ സുനിമോൾ (42 ), ആലപ്പുഴ ചെമ്പകശ്ശേരിൽ രാജേന്ദ്രൻ (55), അമ്പലപ്പുഴ പടിപ്പുരയിൽ വിജീഷ് (42), തമിഴ്‌നാട് തിരുച്ചിറപ്പള്ളി സംഗീത പൂരം മേരി ആന്റണി (35), മകൾ അനിതാ മോൻ (20), പാതിരാപ്പള്ളി തടിക്കൽ ആർ പ്രദീപ് (54), തകഴി വല്ലൂർഹൗസിൽ അജിത്ത്കുമാർ (47) അമ്പലപ്പുഴ കരൂർ നടുവിലെ മടത്തിപ്പറമ്പിൽ സതി ശ്രീകാന്ത്(52) എന്നിവർക്കും പരിക്കേറ്റു.

ഇവർ വണ്ടാനം മെഡിക്കൽ കോളേജിലും, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കാർ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ പിന്നിൽ വന്ന വർക്കല സ്വദേശി ലക്ഷ്മി നാരായണൻ പോറ്റിയുടെ കാറിലും ഇടിച്ചു. ജവഹർ ആന്റണി യുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.