തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്നോപാർക്കിന് സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വർഷം 8,501 കോടി രൂപ കയറ്റുമതി വരുമാനം നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2019-20 വർഷത്തിൽ 7890 കോടി രൂപയായിരുന്നു ടെക്നോപാർക്കിന്റെ വാർഷിക കയറ്റുമതി വരുമാനം. ഈ കാലയളവിൽ അടിസ്ഥാനസൗകര്യ വികസനത്തിലും ടെക്നോപാർക്ക് മികച്ച മുന്നേറ്റമാണ് നടത്തിയത്. ലഭ്യമായ ഐടി സ്പേസ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. പാർക്കിലെത്തിയ കമ്പനികളുടേയും ജീവനക്കാരുടേയും എണ്ണത്തിലും വർധന ഉണ്ടായി. 460 കമ്പനികളുള്ള ടെക്നോപാർക്കിൽ ഇപ്പോൾ 63,000 ജീവനക്കാരുണ്ട്.

പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള ഐടി കമ്പനികളുടെ കരുത്തും തിരിച്ചുവരാനുള്ള ശേഷിയുമാണ് സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലെ ഈ വളർച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു. 'കോവിഡ് കാലയളവിൽ ഐടി മേഖലയ്ക്ക് സർക്കാർ നൽകിയ പിന്തുണയും പുതിയ നയങ്ങളും കോവിഡ് പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ ചെറിയ കമ്പനികളെ ഏറെ സഹായിച്ചു. ടെക്‌നോപാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന കാമ്പസ് ആധുനികവൽക്കരണ പദ്ധതികളും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂർത്തിയാകുന്നതോടെ ഇനിയും മുന്നേറ്റമുണ്ടാകും. ഇതുവഴി നിലവിലുള്ള കമ്പനികളുടെ വളർച്ചയ്ക്ക് ആക്കം കൂടുകയും പുതിയ ബഹുരാഷ്ട്ര കോർപറേറ്റുകൾ ഇങ്ങോട്ട് ആകർഷിക്കപ്പെടുകയും ചെയ്യുന്നതോടെ കയറ്റുമതിയിൽ കൂടുതൽ വളർച്ച കൈവരിക്കാനാകും,' ജോൺ എം തോമസ് പറഞ്ഞു.

മികച്ച സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള അംഗീകാരമായി ഈ വർഷം ക്രിസിൽ ടെക്നോപാർക്കിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ്/ സ്റ്റേബിൾ ആക്കി ഉയർത്തിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച കോവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഐടി കമ്പനികൾക്ക് വാടക ഇളവും വാർഷിക വാടക വർധന ഇളവും നൽകിയിട്ടും ഇത് ടെക്നോപാർക്കിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നില്ല.