- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര കോടിയുടെ തട്ടിപ്പ് :ഉപ്പള വ്യാപാരി ഭവൻ ജനറൽ ബോഡി യോഗം നാളെ. തീരുമാനമായില്ലെങ്കിൽ വ്യാപാരി ഭവൻ അനിശ്ചിത കാലത്തേക്ക് അടച്ചു പൂട്ടുമെന്ന് സേവ് വ്യാപാരി ഫോറം

ഉപ്പള: വ്യാപാരികളുടെ നാലര കോടി തട്ടിയെടുത്ത് വഞ്ചിച്ച നടപടിയിൽ വ്യാപക പ്രതിഷേധത്തിനിടയിൽ ഉപ്പള വ്യാപാരി ഭവനിൽ നാളെ ജനറൽ ബോഡി യോഗം ചേരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ യോഗത്തിൽ എത്തിച്ചേരുന്ന ജില്ലാ സംസ്ഥാന നേതാക്കളെ തടയുമെന്ന ഭീഷണി നിലനിൽക്കെ പൊലീസ് കാവലിലായിരിക്കും യോഗ നടപടികൾ ആരംഭിക്കുക.
പഴയ കമ്മിറ്റിയിലെ ചുരുക്കം ചിലരെ ഉൾപ്പെടുത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ട് വരാനാണ് ജില്ലാ കമ്മിറ്റിക്കും താല്പര്യം. എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരെഞ്ഞെടുക്കുമ്പോഴും ഈ പ്രത്യേക പരിഗണന ഉണ്ടായിരിക്കും. എന്നാൽ, തട്ടിപ്പ് നടത്തിയ മുൻ യുണിറ്റ് പ്രസിഡന്റ് അടക്കമുള്ളവരിൽ നിന്നും കിട്ടേണ്ട ഒരു കോടിയിലധികമുള്ള തുകയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തട്ടിപ്പ് നടത്തിയ തുകയ്ക്ക് സമാനമായ റഫീഖിന്റെ കുടുംബ സ്വത്തും, മറ്റുള്ളവരുടെ പണവും ഇത് വരെ വ്യാപാരി ഭവനിൽ എത്തിക്കാത്തതിൽ ക്ഷുഭിതരാണ് നിക്ഷേപകർ.നാലര കോടിയിലെ മറ്റ് തുകകൾ എക്‌സിക്യൂട്ടീവ് അംഗങ്ങളും, ചില വ്യാപാരികളും ലോൺ തുകയായി എടുത്തതിനാൽ അതും തിരിച്ചക്കേണ്ടതുണ്ട്.
ജനറൽ ബോഡിക്ക് മുൻപായി ചേർന്ന അടിയന്തിര സർവ്വ കക്ഷി യോഗത്തിലും നിക്ഷേപകർക്ക് കിട്ടേണ്ട തുകയുടെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ വ്യാപാരി നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.വ്യാപാരി ആസ്ഥാനത്തിന് താഴെ നിലയിൽ പ്രവർത്തിക്കുന്ന 9 കടമുറികൾ വിറ്റ് പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇത് വിറ്റാൽ മുക്കാൽ ഭാഗം ബാധ്യതയും തീരുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. എന്നാൽ ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
ഒന്നര വർഷം മുൻപ് നടന്ന ഈ തട്ടിപ്പിൽ പിഗ്മി, ചിട്ടി തുകകൾ തിരികെ നൽകാതെ കബളിപ്പിച്ച് മെല്ലെ പോക്ക് സമീപനം തുടർന്നതിനെ തുടർന്ന് ഉപ്പളയിലെ വ്യാപാരി ഭവൻ സേവ് വ്യാപാരി ഫോറം പ്രവർത്തകർ അടച്ചു പൂട്ടിയത് ഏറെ ചർച്ചാ വിഷയമായിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന ജില്ലാ നേതാക്കൾ ഉപ്പള വിഷയത്തിൽ കാര്യമായി ഇടപെട്ടത്. സംസ്ഥാനത്ത് തന്നെ ഏറെ സാമ്പത്തിക വരുമാനമുള്ള യൂണിറ്റിൽ നടന്ന ഈ ക്രമക്കേട് മറ്റ് വ്യാപാരി യൂണിറ്റ് കമ്മിറ്റിയിലും നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണം കൂടി സേവ് വ്യാപാരി ഫോറം ഉന്നയിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ യുണിറ്റ് കമ്മിറ്റിയിലും ഉപ്പള വിഷയം ചർച്ചയായി. വ്യാപാരിക്കൾക്ക് കിട്ടേണ്ട തുക സമയബന്ധിതമായി കൊടുത്തു തീർത്തില്ലെങ്കിൽ വ്യാപാരി ഭവൻ അനിശ്ചിത കാലത്തേക്ക് അടച്ചു പൂട്ടി സമരം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുമെന്നും, ജില്ലാ സംസ്ഥാന നേതാക്കളെ വഴിയിൽ തടയുമെന്നും സേവ് വ്യാപാരി ഫോറം ചെയർമാൻ കെ. എഫ്. ഇഖ്ബാൽ ഉപ്പള മുന്നറിയിപ്പ് നൽകി.

