- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് പണി കഴിഞ്ഞു; പിന്നാലെ റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അഥോറിറ്റി വീണ്ടും മാതൃകയായി; സംഭവം കോതമംഗലത്ത്
കോതമംഗലം : റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അഥോറിറ്റിക്കാരെത്തി റോഡ് കുത്തി പൊളിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിൽ ആണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ വെള്ളം ഒഴുകിയിരുന്നു. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ഇന്നലെ രാവിലെ മുതൽ ആണ് വാട്ടർ അതോററ്റി കുഴിയെടുക്കൽ തുടങ്ങിയത്. ഉദ്ദേശിച്ച അത്രയും കുഴിയെടുത്തുകഴിഞ്ഞപ്പോൾ ഈ ഭാഗത്ത് റോഡിന് കുറുകെ പൈപ്പ് കടന്നുപോയിട്ടില്ലന്ന് വ്യക്തമായി.
ബിഎംബിസി നിലവാരത്തിൽ പണിത റോഡ് തിരികെ മണ്ണിട്ട് മൂടി റോഡിന്റെ സൈഡിൽ നിന്നും വീണ്ടും പൊളിച്ചു തുടങ്ങിയിട്ടുണ്ട്.കോടികൾ മുടക്കി പണിത റോഡ് കുത്തി പൊളിക്കുമ്പോൾ കൃത്യമായ പഠനമില്ലാതെ ഉദ്യോഗസ്ഥർക്ക് തോന്നും വിധം പണിക്കാരെ കൊണ്ട് കുഴിയെടിപ്പിക്കുന്നതാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാവുന്നത്.
കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടർ അഥോറിറ്റിയുടെ ശീലമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് പണിയാനായി കോടികൾ മുടക്കിയ ശേഷമാണ് പൊളിക്കാൻ വാട്ടർ അഥോറിറ്റിക്ക് അനുമതി നൽകുന്നത്. ഇത് പൊതു പണം പാഴാക്കലാണ്. റോഡ് പണിയുന്നതിനു മുമ്പ് വ്യത്യസ്ത വകുപ്പുകളുമായി കൂടിയാലോചന നടത്തിയാൽ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്നും നാട്ടുകാർ പറയുന്നു.