ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതടക്കം വിവിധ വോട്ടെടുപ്പ് പരിഷ്‌കരണ നടപടികൾക്ക് പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയപ്രദമാണെന്നും വോട്ടർപട്ടിക കഴിവതും കുറ്റമറ്റതാക്കാൻ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പു കമീഷൻ സർക്കാറിനെ അറിയിച്ചിരുന്നു.

പാൻ-ആധാർ ബന്ധിപ്പിക്കലിന്റെ മാതൃകയിലാണ് ആധാർ-വോട്ടർ ഐ.ഡി ബന്ധിപ്പിക്കൽ. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി വിധി നിലനിൽക്കേ, വോട്ടർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമാണ് ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കുക.

പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ നാലു തീയതികളിൽ അവസരം നൽകുന്നതാണ് മറ്റൊരു പരിഷ്‌കരണം. ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രമാണ് അവസരം. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനുള്ള നടപടികളും മുന്നോട്ടുവെക്കും.

വോട്ടെടുപ്പ് പ്രക്രിയയിൽ കൂടുതൽ പേരെ പങ്കാളികളാക്കും. തെരഞ്ഞെടുപ്പിൽ കമീഷന് കൂടുതൽ അധികാരം അനുവദിക്കും. ഇതും ബില്ലിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പു കമീഷൻ മുന്നോട്ടു വെച്ച ശിപാർശകൾ പ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങൾക്ക് കേന്ദ്രം ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏതു കെട്ടിടവും താൽക്കാലികമായി ഏറ്റെടുക്കാൻ കമീഷന് അധികാരം നൽകും.

സ്‌കൂൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിന് നിലവിൽ നിബന്ധനകളുണ്ട്. സർവിസ് ഓഫിസർമാരുടെ കാര്യത്തിൽ ലിംഗഭേദമില്ലാതെ വോട്ട് ചെയ്യാമെന്ന വ്യവസ്ഥ കൊണ്ടുവരും. പുരുഷ സർവിസ് വോട്ടറുടെ ഭാര്യക്ക് മാത്രമാണ് ഇപ്പോൾ ഇങ്ങനെ വോട്ടവസരം. വനിത സർവിസ് വോട്ടറുടെ ഭർത്താവിനില്ല. ഈ വേർതിരിവ് മാറ്റും.