ഹരിപ്പാട്: കുതിരപ്പുറത്ത് കോടതിയിലെത്തി അഭിഭാഷകൻ. ഹരിപ്പാട് കോടതിയിലെ അഭിഭാഷകൻ കെ ശ്രീകുമാറാണ് വ്യാഴാഴ്ച കുതിരപ്പുറത്ത് സവാരി നടത്തി സഹപ്രവർത്തകരെയും കോടതി ജീവനക്കാരെയും വിസ്മയിപ്പിച്ചത്.

കരുവാറ്റ സ്വദേശിയായ അഡ്വ. ശ്രീകുമാർ ഏകദേശം 5 കിലോമീറ്ററോളം ദൂരം ദേശീയപാതയിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്താണ് ശ്രീകുമാർ കോടതിയിലെത്തിയത്. കോടതി പരിസരത്ത് കെട്ടിയ കുതിര പിണക്കമൊന്നുമില്ലാതെ വൈകുന്നേരം വരെ അവിടെ നിന്നു. വൈകുന്നേരവും ശ്രീകുമാർ കുതിരപ്പുറത്ത് തന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്.

രണ്ടുവർഷം മുമ്പ് കുതിര സവാരി നടത്താൻ ശ്രീകുമാർ എറണാകുളത്ത് പരിശീലനം നേടിയിരുന്നു. അതിനായി കുതിരയേയും വാങ്ങി. എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും ഒക്കെ വന്നതോടെ കുതിരയെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. പിന്നീട് ഈ കുതിരയെ വിറ്റിരുന്നു.

പിന്നീട് മൂന്നു മാസം മുമ്പാണ് പുളിക്കീഴ് സ്വദേശിയിൽ നിന്നും നാലു വയസ്സ് പ്രായമുള്ള ഹെന്നി എന്ന പെൺകുതിരയെ സ്വന്തമാക്കിയത്. ശ്രീകുമാർ ദിവസവും ശരാശരി മൂന്നു കിലോമീറ്ററോളം കുതിരപ്പുറത്ത് വീടിന് സമീപത്ത് സവാരി നടത്തിയിരുന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് കഴിഞ്ഞദിവസം കോടതിയിൽ കുതിരപ്പുറത്ത് എത്തിയത്.