മലപ്പുറം: എൽ.പി സ്‌കൂൾ അദ്ധ്യാപക നിയമനത്തിന് പി.എസ്.സി 14 ജില്ലകളിലെയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്തോട് വൻ വിവേചനമാണ് നിലനിൽക്കുന്നത്. രണ്ട് വർഷമായി സ്റ്റാഫ് ഫിക്‌സേഷൻ നടന്നിട്ടില്ല. റിട്ടയർമെന്റും അന്തർ ജില്ലാ സ്ഥലംമാറ്റവും എച്ച്.എം പ്രമോഷൻ വഴിയും കുട്ടികൾ വർധിച്ചത് മൂലം സാധ്യതയുള്ള ഒഴിവുകൾ പരിഗണിച്ചാൽ ഈ അധ്യയന വർഷം കൂട്ടാതെ തന്നെ ആയിരത്തിന് മുകളിൽ അദ്ധ്യാപരെ ജില്ലയിൽ ആവശ്യമാണ്.

ഏഴ് ഒഴിവ് മാത്രം റിപോർട്ട് ചെയ്ത കോട്ടയം ജില്ലയിലെ മുഖ്യപട്ടികയിൽ 303 പേരുണ്ട്. 26 വീതം ഒഴിവുകളുള്ള കണ്ണൂരിലും ആലപ്പുഴയിലും യഥാക്രമം 400ഉം 403ഉം. ഇവിടങ്ങളിൽ മുൻ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടുമില്ല. എന്നാൽ ആയിരത്തിലധികം ഒഴിവുകളുള്ള മലപ്പുറത്ത് മൂവായിരത്തിലധികം പേരെയെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടിടത്ത് പുതിയ ചുരുക്കപ്പട്ടികയിൽ നിന്ന് ആയിരത്തിൽ താഴെ പേരെ മാത്രം മുഖ്യപട്ടികയിൽ ഉൾപ്പെടുത്തുക വഴി മലപ്പുറത്തെ യുവ ഉദ്യോഗാർത്ഥികളോട് സർക്കാറും പി സ് സി യും ചെയ്യുന്നത് വലിയ അനീതിയാണ്.

ഉദ്യോഗാർത്ഥികൾ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല രാപ്പകൽ നിരാഹര സമരത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ സന്ദർശിച്ച് ഐക്യദാർഢ്യം അർപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറിമാരായ അജ്മൽ തോട്ടോളി, അജ്മൽ കോഡൂർ, കമ്മിറ്റി അംഗം ദാനിഷ് മൈലപ്പുറം എന്നിവരാണ് സന്ദർശിച്ചത്. രേഖ രതീഷ് ടീച്ചർ,മഞ്ജുഷ ടീച്ചർ എന്നിവരാണ് നിരാഹാരം കിടക്കുന്നത്.