കീഴടക്കലിനേക്കാൾ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ് പ്രസവം, പ്രതിരോധത്തേക്കാൾ അതിശയകരവും. എന്നാൽ ഇതിനു രണ്ടിനും വേണ്ടതിലും അധികം ധൈര്യം ആവശ്യമുള്ളതുമാണ് പ്രസവം എന്നാണ് പ്രമുഖ അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയുമായ ഗ്ലോറിയ സ്റ്റീനെം ഒരിക്കൽ പറഞ്ഞത്. എന്നാൽ, മഴയിൽ കുതിർന്ന് പാട്ടുപാടുന്നതും പ്രസവവുമാണ് ഞാൻ ജീവിതത്തിൽ ചെയ്യേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എന്നാണ് പ്രശസ്ത അമേരിക്കൻ നടി ഡെബ്ബീ റെയ്നോൾഡ്സ് പറയുന്നത്. എന്നാൽ, ഈ വാക്കുകൾക്കെല്ലാം അപ്പുറം പ്രസവം ഒരാഘോഷമാക്കിയിരിക്കുകയാണ്ബ്രിട്ടനിലെ സുയി റാഡ്ഫോർഡ് എന്ന 46 കാരി.

ആഘോഷം മാത്രമല്ല, എല്ലാവർഷവും കൃത്യമായി ആചരിച്ചുവന്ന ഒരു ആചാരം കൂടിയായിരുന്നു സൂയിക്ക് പ്രസവം എന്നത്. 46 വയസ്സിനുള്ളിൽ ഇവർ ജന്മം നൽകിയത് 22 കുട്ടികൾക്കാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിലെ വീട്ടമ്മയായ സുയി ഇത്തവണ ഇതാദ്യമായി പതിവു തെറ്റിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇതാദ്യമായി ഗർഭിണിയാവുകയോ, ഗർഭ ശുശ്രൂഷ തേടുകയോ ചെയ്യാത്ത ഒരു ക്രിസ്ത്മസ്സ് ആഘോഷിക്കാൻ ഒരുങ്ങുകയാണവർ.

നേരത്തേ ഇരുപതാമത്തെ കുട്ടിയായ ആർച്ചി പിറന്ന ഉടനെ താൻ തന്റെ ഗർഭപാത്രത്തിന് വിശ്രമം കൊടുക്കാൻ തീരുമാനിച്ചതായി അവർ പറഞ്ഞു. പിന്നീട് ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിച്ചപ്പോഴും അവർ ഇതേ വാക്കുകൾ ആവർത്തിച്ചു. ഇവരുടെ ഏറ്റവും ഇളയ കുട്ടിയായ ഹീഡിക്ക്(ഇരുപത്തിരണ്ടാമത്തെ കുട്ടി) വരുന്ന ഏപ്രിലിൽ ആണ് രണ്ടുവയസ്സ് തികയുക. അന്ന് പറഞ്ഞ വാക്കുകൾ പാലിക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നാണ് അവർ പറയുന്നത്.

ഇപ്പോൾ പ്രസവം നിർത്താൻ കാരണമായതുകൊറോണയെ കുറിച്ചുള്ള ഭയം തന്നെയാണ്. കഴിഞ്ഞ വർഷം മാർച്ചിലെ ആദ്യ ലോക്ക്ഡൗൺ സമയത്ത് ഒരു വയസ്സു തികയാത്ത ഒരു കുഞ്ഞായിരുന്നു അവരുടെ ഇളയ കുട്ടി. അതുകൂടാതെ ഒരു കൂട്ടം കുരുന്നുകളും പിന്നെ സ്‌കൂളിൽ പോകുന്ന പ്രായത്തിലുള്ള ഒമ്പത് കുട്ടികളൂം. വീട്ടിൽ അടച്ചുപൂട്ടിയിരുന്ന സമയത്താണ് കുസൃതിക്കുരുന്നുകളുടെ കുട്ടിക്കുറുമ്പുകൾ മുഴുവൻ പുറത്തുവന്നതെന്ന് സൂയി പറയുന്നു.

തീൻ മേശക്ക് ചുറ്റും ഒത്തുകൂടുന്ന കുട്ടിപ്പട്ടാളം സ്പൂണിനും പ്ലെയിറ്റിനും ഗ്ലാസ്സിനുമൊക്കെയായി അടിപിടികൂടും. പിന്നെ സൂം ക്ലാസ്സുകൾക്കായി മറ്റൊരു തല്ല്. വൈഫൈയുടെ ചിറകറ്റു പോകുന്ന സാഹചര്യം വരെ ഉണ്ടായതായി അവർ പറയുന്നു. വല്ലാത്ത ദിവസങ്ങളായിരുന്നു അതെന്ന് സൂയി പറഞ്ഞു. ഒരുപക്ഷെ അതായിരിക്കാം തന്നെ ഇനി പ്രസവം വേണ്ടെന്ന് തീരുമാനിക്കാൻ പ്രേരിപ്പിച്ചതെന്നും അവർതമാശയായി പറയുന്നു. പക്ഷെ അതുപറയുമ്പോഴും, ഗർഭിണിയാകാത്ത ക്രിസ്ത്മസ് കാലത്ത് താൻ വല്ലാതെ കുത്തുന്ന ഒരു ഏകാന്തത അനുഭവിക്കുകയാണെന്നും അവർ വേദനയോടെ പറയുന്നുണ്ട്.

ലങ്കാഷെയറിലെ മോർകാംബേയിൽ 10 മുറികളുള്ള ഒരു കെയർഹോം വീടായി മാറ്റി അവിടെയാണ് സുയിയും ഭർത്താവ് നോയലും കുട്ടിപ്പട്ടാളങ്ങളും താമസിക്കുന്നത്. 2012-ൽ 15 കുട്ടികളും പിന്നെ ഒരു ഗർഭസ്ഥശിശുവുമായി ചാനൽ 4 ലെ ഒരു ഡോക്യൂമെന്ററിയിൽ ഈ ദമ്പതികൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇവരെ കുറിച്ച് പുറം ലോകം കൂടുതലായി അറിയുവാൻ തുടങ്ങിയത്. ഈ വരുന്ന ഞായറാഴ്‌ച്ച 22 കുട്ടികളുമൊത്തുള്ള അവരുടെ ഒരു ക്രിസ്ത്മസ് സ്പെഷ്യൽ ഡോക്യൂമെന്ററിവീണ്ടും സംപ്രേഷണം ചെയ്യുന്നുണ്ട്.

22 മക്കൾക്ക് പുറമേ പേരക്കുട്ടികളുമിവർക്കുണ്ട്. മൂത്തമകൾ സോഫിക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. മിലിക്ക് ഒരു കുട്ടിയും ക്രിസ്സിന് മൂന്നു കുട്ടികളുണ്ട് അതുകൂടാതെ നാല്ദത്ത് പുത്രന്മാരും. മൊത്തത്തിൽ 11 പേരക്കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. പക്ഷെ അവരിൽ ഒരാൾ മാത്രമാണ് ഇവരോടൊപ്പം സ്ഥിരമായി താമസിക്കുന്നത്. ഇത്രയും മനുഷ്യർക്കൊപ്പം വളർത്തു മൃഗങ്ങളും ഇവിടെ താമസമുണ്ട്. ഫ്രഞ്ച് ബുൾഡോഗ് ആയ ബ്ലൂബെല്ലിനു പുറമെ മറ്റ് മൂന്ന് വളർത്തു നായ്ക്കളും ഇവർക്കൊപ്പം താമസിക്കുന്നു. കൂടാതെ രണ്ട് വളർത്തു മുയലുകളും.