കൊച്ചി: തന്റെ നാലാമത്തെ ചിത്രത്തിന് പാക്ക് അപ്പ് പറയുമ്പോൾ ഏറ്റവുമധികം കടപ്പാടുള്ളത് മമ്മൂട്ടിയോടാണെന്ന് സംവിധായകൻ അജയ് വാസുദേവ്. ഫേസ്‌ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി 2014 ൽ രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് ആദ്യമായി സംവിധാനരംഗത്തേക്ക് വരുന്നത്. രജിഷ വിജയനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്രകഥാപാത്രങ്ങളാക്കി 'പകലും പാതിരാവു'മാണ് ഇനി അജയുടേയതായി റിലീസ് ചെയ്യാനുള്ള ചിത്രം. കഴിഞ്ഞ ബുധനാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.

'മെഗാ സ്റ്റാർ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകാൻ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാൻ. പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റർപീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി
ഇന്നലെ എന്റെ നാലാമത്തെ സിനിമ 'പകലും പാതിരാവും' പാക്ക് അപ്പ് ആയി നിൽക്കുമ്പോൾ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്.ഉദയേട്ടൻ, സിബി ചേട്ടൻ, എന്റെ മമ്മൂക്ക എന്നെ കൈ പിടിച്ചു കയറ്റിയതിനു. കൂടെ നിർത്തിയതിന്. എന്റെ ശേഖരൻകുട്ടിയായും, എഡ്വേർഡ് ലിവിങ്സ്റ്റൺ ആയും, ബോസ്സ് ആയും പകർന്നാടിയതിനു,' അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂർണമായും ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. കെ. യു. മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.