കൊച്ചി: മുള ഉത്പന്നങ്ങൾ, പനമ്പ് കയർ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ ്പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കയർ- വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈൻ ഡ്രൈവിൽ 18ാമത് കേരള ബാംബു ഫെസ്റ്റ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണന സാദ്ധ്യത പഠിക്കാനായി ചുമതലപ്പെടുത്തിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

സംഭരണം, ലോജിസ്റ്റിക്സ് എന്നിവ വെല്ലുവിളി ആണെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപണനം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാക്കനാട് 15 ഏക്കറിൽ കിൻഫ്ര നിർമ്മിക്കുന്ന ട്രേഡ് സെന്റർ 2 വർഷത്തിനകം യാഥാർത്ഥ്യമാകും. ഇതോടെ എക്സിബിഷനുകൾക്ക് സ്ഥിരം വേദിയുണ്ടാകുമെന്നും പി.രാജീവ് പറഞ്ഞു. കൺവെൻഷൻ സെന്ററും ഇതിന്റെ ഭാഗമായുണ്ടാകും.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുന്ന കാലഘട്ടത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഉത്പന്നങ്ങൾക്ക് പ്രാധാന്യമുണ്ട്. ഇതിൽ മുളക്ക് ന്ല്ല സാദ്ധ്യതയുണ്ട്. എന്നാൽ മുളയുടെ ലഭ്യതക്കുറവ് പരിഹരിക്കണം. വനം വകുപ്പുമായി ചർച്ച നടത്തി കുറവ് പരിഹരിച്ചിട്ടുണ്ടെങ്കിലും ഉതപന്നങ്ങൾ നിർമ്മിക്കാൻ ആവശ്യമായ മുള ലഭ്യമല്ല. അലീഗഡ് സർവകാലാശാലയുടെ കേരള ക്യാമ്പസിൽ 300 ഏക്കറിൽ 15000 മുള വെച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇത് പോലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ മുള വെച്ച് പിടി്പ്പിക്കണം. മുള ഉത്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താൻ വർഷത്തിൽ ഒരു തവണ മേള മാത്രം പോര. ബാംബു കോർപ്പറേഷന്റെ 5 സ്ഥിരം സ്റ്റോറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്നും പി.രാജീവ് പറഞ്ഞു.

എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് ഈ മാസം 23 വരെയാണ് ബാംബൂ ഫെസ്റ്റ് നടക്കുന്നത്. രാവിലെ 11 മണി മുതൽ 8 മണിവരെ നടക്കുന്ന ബാംബുഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന വിർച്വലായാണ് മേള സംഘടിപ്പിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേളയിലേക്ക് പ്രവേശനം. കേരളത്തിൽ നിന്നുള്ള 200ഓളം കരകൗശല തൊഴിലാളികളും 9ഓളം സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ കോർപ്പറേഷൻ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഹാൻഡിക്രാഫ്റ്റ് ഡവലെപ്പ്മെന്റ് കോർപ്പറേഷൻ എന്നിവരുടെ സ്റ്റാളുകൾ മേളയിലുണ്ട്. മുള കൊണ്ടുള്ള ഫർണിച്ചർ, കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ബാഗ് , പാത്രങ്ങൾ തുടങ്ങി മുളയരി കൊണ്ടുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങളും ബാംബു ഫെസ്റ്റിൽ ലഭ്യമാണ്.

ചടങ്ങിൽ ടി. ജെ വിനോദ് എംഎ‍ൽഎ. അദ്ധ്യക്ഷത വഹിച്ചു . കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പ്രത്യേക പ്രഭാഷണം നടത്തി.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും നാഷണൽ ബാംബൂ മിഷൻ കേരളയുടെ മിഷൻ ഡയറക്ടറുമായ എസ്. ഹരികിഷോർ ഐ.എ.എസ്., കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ബാംബൂ കോർപ്പറേഷൻ എംഡി അബ്ദുൽ റഷീദ് , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.എബ്രഹാം, കെബിപ്പ് സിഇഒ. സൂരജ് എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇൻട്രൊഡക്ഷൻ ടു സം ബാംബൂസ് ഓഫ് കേരള എന്ന പുസ്തകം വ്യവസായ മന്ത്രി പി.രാജീവ്, വ്യവസായ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോറിന് നൽകി പ്രകാശനം ചെയ്യ്തു.

മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയകളും ത്വരിതപ്പെടുത്തുന്നതിനായി 2003 ലാണ് സംസ്ഥാന ബാംബൂ മിഷൻ ആരംഭിച്ചത്. ഈ മേഖലയിലെ സാങ്കേതിക പോരായ്മ, ഉറവിടത്തെക്കുറിച്ചും-വിപണന സാധ്യതകളെക്കുറിച്ചുമുള്ള ധാരണക്കുറവ്, നൈപുണ്യവികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ വേണ്ടിയാണ് ബാംബൂ മിഷൻ രൂപീകരിച്ചത്. നൈപുണ്യവികസനം, കരകൗശല തൊഴിലാളികൾക്ക് പരിശീലനം നൽകൽ, സ്ഥാപനങ്ങൾ തമ്മിൽ പരസ്പരം ബന്ധം സ്ഥാപിക്കൽ, ട്രേഡ് ഫെയറുകളിൽ പങ്കെടുപ്പിക്കൽ, പരിശീലനം, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കാനും ഈ മേഖലയ്ക്ക് പ്രചോദനം നൽകാനും മിഷൻ പ്രവർത്തിച്ച് വരുന്നു