കോട്ടയം: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ സംസ്ഥാന സർക്കാർ 92 വില്ലേജുകളിലെ ജനവാസമേഖലകളും, തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി റിസർവ്വ് വനം മാത്രം ഉൾപ്പെടുത്തി വില്ലേജുകൾ വിഭജിച്ച് പുനർക്രമീകരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതിനോടകം പത്തനംതിട്ട ജില്ലയിലെ ചിറ്റാർ-സീതത്തോട് വില്ലേജ്, ഇടുക്കി ജില്ലയിലെ കണ്ണൻദേവൻ ഹിൽസ്, കാഞ്ചിയാർ വില്ലേജുകളും തൃശ്ശൂർ ജില്ലയിലെ പരിയാരം വില്ലേജും വിഭജിച്ച് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനഭൂമിമാത്രം ഇ.എസ്.എ.യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം 2018 ജൂൺ 16ന് കേന്ദ്രസർക്കാരിന് നൽകിയ കത്തിൽ സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ വില്ലേജ് വിഭജനമാണ് പാലക്കാടുമുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നടപ്പിലാക്കേണ്ടത്. നിലവിൽ ഇ.എസ്.എ.യായി ശുപാർശ ചെയ്തിരിക്കുന്ന 92 വില്ലേജുകളും വിഭജിച്ച് ജനവാസകേന്ദ്രങ്ങളുൾപ്പെടുന്നവ റവന്യൂ വില്ലേജുകളെന്നും റിസർവ്വ് വനമുൾപ്പെടുന്നവ ഇ.എസ്.എ. വില്ലേജുകളെന്നും തരംതിരിച്ച് ഇ.എസ്.എ. വില്ലേജുകൾ മാത്രം അന്തിമവിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തരമായി ശ്രമിക്കണം.

വനമേഖലയിൽ നിന്ന് ഒഴിവാക്കുന്ന ജനവാസകേന്ദ്രങ്ങൾ നോൺ കോർ ഇ.എസ്.എ.യാക്കുന്നതിനുള്ള നീക്കം അംഗീകരിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഭാവിയിൽ ഇവ പരിസ്ഥിതി ലോലമായി മാറും. ഇ.എസ്.എ.യോടനുബന്ധിച്ചുള്ള ബഫർ സോണും വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം.

29.65 ശതമാനം സംരക്ഷിതവനവും 54 ശതമാനം വൃക്ഷാവരണവുമുള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരുടെ കൃഷിഭൂമി തട്ടിയെടുക്കുന്ന ക്രൂരത എന്തുവിലകൊടുത്തും എതിർക്കപ്പെടും. ജനങ്ങളുടെ ഉപജീവനം തടഞ്ഞ് കൃഷിഭൂമി വനമാക്കി ജനങ്ങളെ കുടിയിറക്കാനുള്ള വനംവകുപ്പ് അജണ്ട വിലപ്പോവില്ല. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത 92 വില്ലേജുകളിൽ താമസിക്കുന്ന 25 ലക്ഷത്തോളം മലയോരജനതയുടെമേൽ കെട്ടിവെച്ച് വൻകിട ക്വാറി ഖനന മാഫിയകൾ അടക്കമുള്ള പരിസ്ഥിതി ചൂഷകർക്ക് സംരക്ഷണകവചമൊരുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയകളെ നിയന്ത്രിക്കുവാൻ സർക്കാർ മടികാണിച്ചാൽ മലയോരജനത നിയമം കൈയിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷികവിഷയങ്ങൾ ഉയർത്തി ജനുവരിയിൽ കോഴിക്കോട്വെച്ച് വിപുലമായ കർഷകസമര പ്രഖ്യാപന കൺവൻഷൻ വിളിച്ചുചേർക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.