അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാർഡും കഴിഞ്ഞയാഴ്ച പിടികൂടിയ മയക്കുമരുന്നുമായി എത്തിയ ബോട്ടിൽ ഉണ്ടായിരുന്ന ആറ് പേരിൽ ഒരാൾ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്റെ മകനെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

400 കോടി വില വരുന്ന ഹെറോയിനുമായി ആറ് പാക് മത്സ്യബന്ധന തൊഴിലാളികളെ പിടികൂടിയെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇവർ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായതെന്നും അറിയിച്ചിരുന്നു. എന്നാൽ പിടിയിലായ ആറുപേരിൽ ഒരാൾ കറാച്ചി മയക്കുമരുന്ന് മാഫിയ തലവൻ ഹാജി ഹസന്റെ മകൻ സാജിദ് ആണെന്ന് തിരിച്ചറിയൽ രേഖകളെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലേക്ക് കൊണ്ടുപോകാനാണ് ലഹരി എത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തമാസമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഫ്ഗാനിലെ കറുപ്പ് കൃഷി ചെയ്യുന്നവരും ലഹരി മാഫിയയും താലിബാൻ ഭരണത്തിൽ അസ്വസ്ഥരാണെന്നും കറുപ്പ് വ്യാപാരം പൂർണമായി താലിബാൻ ഏറ്റെടുത്തേക്കുമെന്നാണ് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതുകൊണ്ടു തന്നെ ഇന്ത്യൻ അതിർത്തിവഴിയാണ് കള്ളക്കടത്ത് കൂടുതൽ നടക്കുന്നത്. ഗുജറാത്ത് തീരങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ കള്ളക്കടത്ത് നടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സമീപകാലത്ത് ഗുജറാത്ത് തീരങ്ങളിൽ നിന്ന് അധികൃതർ പിടിച്ചെടുത്തത്.