കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ യാത്രകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ഇത്തരത്തിൽ ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്.

72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുമതിക്കരുത്. സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദ്ദേശം വന്നതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. വനിതാ മാധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും നേരത്തെ താലിബാൻ മന്ത്രാലയം ഉത്തരവിട്ടിരുന്നു.